കാഞ്ഞങ്ങാട്: തുളുനാടിന്റെ മണ്ണില്‍ ചരിത്രം തിരുത്തികുറിക്കാന്‍ എന്‍ഡിഎ സ്ഥാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ പര്യടനം പുരോഗമിക്കുന്നു.. എന്‍ഡിഎ കാസര്‍കോട് ലോകസഭ മണ്ഡലം സ്ഥാനാര്‍ത്ഥിയായ ശേഷം ആദ്യമായി കാസര്‍കോട് എത്തിയ രവീശ തന്ത്രി കുണ്ടാറിന് ആവേശ്വോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്.
ആരതി ഉഴിഞ്ഞ് തിലകം ചാര്‍ത്തി മുദ്രാവാക്യം വിളികളോടെ അദ്ദേഹത്തെ സ്വീകരിച്ചു. സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ ഹൃദയചലനങ്ങള്‍ തൊട്ടറിഞ്ഞ ജനകീയ മുഖമാണ് രവീശ തന്ത്രി കുണ്ടാര്‍. തുളുനാട്ടില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിന് കനത്ത വെല്ലുവിളിയുയര്‍ത്തി എന്‍ഡിഎയെ രണ്ടാം സ്ഥാനത്തെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
തെരഞ്ഞെടുപ്പില്‍ ഇത് രണ്ടാമൂഴമാണ് അദ്ദേഹത്തിന്. കാസര്‍കോടിന്റെ ആദ്ധ്യാത്മിക മണ്ഡലത്തില്‍ നിറഞ്ഞ് നില്ക്കുന്ന അദ്ദേഹം ഉത്തരമലബാറില്‍ വോട്ടര്‍മാര്‍ക്കിടയില്‍ സുപരിചിതനാണ്.
ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ടായിരിക്കെ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കാസര്‍കോട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയായി രാഷ്ട്രീയ പ്രവേശനം. പിന്നീട് കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡ ജില്ലയിലെ ബല്‍ത്തങ്ങാടി മണ്ഡലത്തിന്റെ പ്രഭാരിയായി ചുമതല വഹിച്ചു.
നിലവില്‍ ബിജെപി മഞ്ചേശ്വരം നിയോജക മണ്ഡലം പ്രഭാരി, സംസ്ഥാന സമിതി അംഗം എന്നീ ചുമതലകള്‍ വഹിക്കുന്നു. കന്നിയംഗത്തില്‍ 56120 വോട്ടുകള്‍ നേടി കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ ബിജെപിയെ രണ്ടാം സ്ഥാനത്തെത്തിച്ചു. സുജാത ആര്.തന്ത്രിയാണ് രവീശതന്ത്രിയുടെ ഭാര്യ. മക്കള്‍: സുബ്രഹ്മണ്യ പ്രസാദ് തന്ത്രി, കൃതിക തന്ത്രി, ഗുരുപ്രസാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: