ന്യൂദല്‍ഹി: ഭീകരാക്രമണങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ വിശദീകരണം നല്‍കണമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് അധ്യക്ഷന്റെ രാഷ്ട്രീയത്തിന് അനുസരിച്ചുള്ള പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത്.
പിത്രോദയുടെ പരാമര്‍ശങ്ങളില്‍ നിന്ന് രാഹുല്‍ അകന്നു മാറിയിട്ട് കാര്യമില്ല. അത് കോണ്‍ഗ്രസിനെ രക്ഷിക്കില്ല. ഇക്കാര്യങ്ങള്‍ രാജ്യം സസൂക്ഷ്മം നിരീക്ഷിക്കുന്നു. പിത്രോദയുടെ പ്രസ്താവനയ്ക്കും ബലിദാനികളുടെ കുടുംബങ്ങളെ അവഹേളിച്ചതിനും രാഹുല്‍ മാപ്പു പറയണം, ഷാ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കപില്‍ സിബല്‍, പി. ചിദംബരം, നവജ്യോത് സിങ് സിദ്ധു, ബി.കെ. ഹരിപ്രസാദ് തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ അവരുടെ സ്വന്തം അഭിപ്രായമാണെന്നാണ് പറയുന്നത്. ഈ നേതാക്കള്‍ വിളിച്ചു പറയുന്നതിന് ഉത്തരം പറയാന്‍ രാഹുലിന് ബാധ്യതയില്ലേ? അദ്ദേഹം ചോദിച്ചു.
പ്രശ്നങ്ങള്‍ക്ക് ചര്‍ച്ച മാത്രമാണ് പരിഹാരമെന്നാണ് പിത്രോദ പറയുന്നത്. ഇതും കോണ്‍ഗ്രസിന്റെ അഭിപ്രായമാണോ? ഏഴോ എട്ടോ പേര് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്നാണ് പിത്രോദ പറയുന്നത്. പക്ഷെ രാജ്യമൊന്നാകെ ഇവര്‍ക്കു പിന്നിലുണ്ടെന്ന് പിത്രോദയ്ക്ക് അറിയില്ലേ? രാഹുല്‍ മാപ്പു പറയണം. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉത്തരം പറയേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: