കോഴിക്കോട്: വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തെക്കുറിച്ച് എ.കെ. ആന്റണി നിലപാട് വ്യക്തമാക്കണമെന്ന് ശ്രീധരന്‍പിള്ള. ഉത്തരേന്ത്യയില്‍ സ്വാധീനം നഷ്ടപ്പെടുമ്പോഴാണ് കോണ്‍ഗ്രസ് നേതാക്കള്‍ ദക്ഷിണേന്ത്യയിലേക്ക് വരാറുള്ളത്.
1977ന് ശേഷം ചിക്മംഗളൂരില്‍ ഇന്ദിര മത്സരിക്കാനെത്തിയപ്പോഴാണ് എ.കെ. ആന്റണി രാജിവച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ഇന്ദിരയുടെ നടപടി അധാര്മികതയാണെന്ന് പറഞ്ഞ ആന്റണി ഇപ്പോള്‍ നിലപാട് വ്യക്തമാക്കണം.
കേരളത്തിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നടത്തിയ പത്രസമ്മേളനം ജനങ്ങളെ കബളിപ്പിക്കലും അര്‍ഥശൂന്യവുമായി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രാഹുലും ഒത്തുതീര്‍പ്പിലെത്തി. അമേത്തിയില്‍ ജനം നിരാകരിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നത്.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയാണ്. ബിജെപിക്ക് മുന്നില്‍ കോണ്‍ഗ്രസ് അടിയറവ് പറയും. ദേശീയ തലത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് രാഹുലിനെ പിന്തുണയ്ക്കാന്‍ നടക്കുന്ന സിപിഎം വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമോയെന്ന് വ്യക്തമാക്കണം.
ഇരുകൂട്ടരും ഒന്നിച്ചു നില്‍ക്കുകയാണെന്ന് ജനങ്ങളോട് തുറന്ന് പറയാന്‍ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: