പാലക്കാട്: ചെര്‍പ്പുളശ്ശേരി സിപിഎം ഏരിയകമ്മറ്റി ഓഫീസില്‍ എസ്എഫ്ഐ പ്രവര്‍ത്തക പീഡനത്തിനിരയായ കേസില്‍ പ്രതി അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി പുത്തനാല്‍ക്കല്‍ തട്ടാരുതൊടിയില്‍ പി.പ്രകാശ(29)നാണ് അറസ്റ്റിലായത്.
പാര്‍ട്ടി ഓഫീസില്‍വച്ച് പീഡനത്തിനിരയായെന്ന് യുവതി പോലീസിനും മജിസ്ട്രേറ്റിനും മൊഴിനല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളെ ഡിഎന്‍എ പരിശോധനക്ക് വിധേയനാക്കും.മാര്‍ച്ച് 16ന് ഉച്ചക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്ത് ശ്രീഹരി വീട്ടില്‍ ഹരിപ്രസാദിന്റെ വീടിന് പിന്നിലാണ് ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.
ഉറുമ്പരിച്ച നിലയിലായിരുന്നു കുഞ്ഞ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നെത്തിയ ചൈല്‍ഡ് ലൈന്‍ കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ഉപേക്ഷിച്ച നിലയിലായിരുന്നതിനാല്‍ ഗുരുതരാവസ്ഥയിലായിരുന്നു കുഞ്ഞ്. ചൈല്‍ഡ് ലൈന്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.
ഇരുപതുകാരിയായ യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവമെന്ന നിലയില്‍ കേസെടുത്തെങ്കിലും യുവതിയുടെ മൊഴിയെടുത്തതോടെയാണ് ചിത്രം മാറുന്നത്.പാര്‍ട്ടിഓഫീസില്‍ വച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴിനല്‍കി. എസ്എഫ്ഐ പ്രവര്‍ത്തകയായി പ്രവര്‍ത്തിക്കവെ മാഗസിന് തയ്യാറാക്കാന്‍ പാര്‍ട്ടി ഓഫീസിലെത്തിയപ്പോള്‍ പ്രകാശന് പീഡിപ്പിച്ചെന്നായിരുന്നു യുവതി പോലീസിന് നല്കിയ മൊഴി.
പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ യുവാവിന്റേയും ,യുവതിയുടേയും മൊഴികളില്‍ വൈരുദ്ധ്യമുള്ളതായാണ് സൂചന. ഇതോടെ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.കേസിന് രാഷ്ടീയ മാനം കൈവന്ന സാഹചര്യത്തില്‍ അതീവ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: