കേരളം മാത്രമല്ല ദേശീയ രാഷ്ട്രീയവും എന്നും ഉറ്റു നോക്കിക്കൊണ്ടിരുന്ന മണ്ഡലമാണ് വടകര. മാറി വരുന്ന രാഷ്ട്രീയ സമവാക്യങ്ങളും സാഹചര്യങ്ങളും ഏറ്റവും അധികം വടകരയിലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുമുണ്ട്. 2019 എത്തുമ്പോഴേക്കും വീണ്ടും മാറി മാറിഞ്ഞിരിക്കുകയാണ് വടകരയിലെ സാഹചര്യം.
സിപിഎമ്മിലെ വിഭാഗീയതയെത്തുടര്‍ന്ന് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) രൂപീകരിച്ചതും കോഴിക്കോട് സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ജനതാദള്‍ ഇടതുമുന്നണി വിട്ടതും 2009-ല്‍ യുഡിഎഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രന് വിജയം സമ്മാനിച്ചു. സിപിഎമ്മിലെ പി. സതീദേവിയായിരുന്നു എതിര് സ്ഥാനാര്‍ഥി. പി. സതീദേവിക്കേറ്റ പരാജയം സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയായി.
2004-ല്‍ 1,30,589 വോട്ട് ഭൂരിപക്ഷത്തിന് ജയിച്ച പി. സതീദേവി 2009-ല്‍ 56,186 വോട്ടിന് മുല്ലപ്പള്ളിയോട് തോല്‍ക്കുകയായിരുന്നു. ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെട്ടതിനുശേഷമുള്ള 2014ലെ തെരഞ്ഞെടുപ്പിലും മുല്ലപ്പള്ളി തന്നെ വിജയിച്ചെങ്കിലും ഭൂരിപക്ഷം 3306 വോട്ട് മാത്രമായി ചുരുങ്ങി. മുല്ലപ്പള്ളി രാമചന്ദ്രന് 4,16,479 വോട്ട് നേടിയപ്പോള്‍ സിപിഎമ്മിലെ എ.എന്‍. ഷംസീര്‍ 4,13,173 വോട്ടും ബിജെപി സ്ഥാനാര്‍ഥി വി.കെ. സജീവന് 76,313 വോട്ടും നേടി. 2009-ല്‍ ബിജെപിക്ക് ലഭിച്ച 40,391 വോട്ട് 2014 ആയപ്പോള്‍ 76,313 ആക്കി ഉയര്‍ത്താന്‍ സജീവന് കഴിഞ്ഞിരുന്നു.
കൂത്തുപറമ്പ്, തലശ്ശേരി, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളാണ് വടകര ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരി, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ ഇടതുമുന്നണി ജയിച്ചപ്പോള്‍ കൂത്തുപറമ്പ് മാത്രമാണ് യുഡിഎഫിന് ലഭിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയൊഴികെ ആറിടത്തും മുല്ലപ്പള്ളിയായിരുന്നു മുന്നില്‍. എന്നാല്‍ 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലൊഴിച്ച് അഞ്ചിടത്തും യുഡിഎഫ് ആയിരുന്നു മുന്നില്‍. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ വീണ്ടും സ്ഥിതി മാറി. ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ ആറിടത്ത് ജയിച്ചു കയറിയപ്പോള്‍ കുറ്റ്യാടിയില്‍ മാത്രമാണ് യുഡിഎഫ് ജയിച്ചത്.
2019ല്‍ എത്തിയപ്പോള്‍ സാഹചര്യങ്ങള്‍ വീണ്ടും മാറി മറിഞ്ഞു. എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) ഇടതുമുന്നണിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. എന്നാല്‍ സീറ്റ് ലഭിക്കാത്തതിലെ അസ്വസ്ഥത എല്‍ജെഡി പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.
ഈ അസ്വസ്ഥത തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്ന ചിന്തയിലാണ് യുഡിഎഫ്. സിപിഎം സ്ഥാനാര്‍ഥിയായി പി. ജയരാജനെ പ്രഖ്യാപിച്ചതോടെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രചാരണം നടത്തുമെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും ആര്‍എംപി പ്രഖ്യാപിച്ചു കഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ. മുരളീധരന് എത്തിയതോടെ പ്രചാരണരംഗം കൊഴുപ്പിച്ചിരിക്കുകയാണ് യുഡിഎഫ്.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി സംസ്ഥാന സെക്രട്ടറിയായ അഡ്വ. വി.കെ. സജീവനെയാണ് ബിജെപി വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്. ഇടതുവലതു മുന്നണികളിലെ അസ്വസ്ഥതകളും ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ജനവിധി തങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. മൂന്നു മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ വടകരയിലെ പോരാട്ടത്തില്‍ തീപാറുമെന്നുറപ്പായി.
2014ലെ വോട്ടുനില
മുല്ലപ്പള്ളി രാമചന്ദ്രന് (കോണ്‍ഗ്രസ്) 4,16,479
എ.എന്‍. ഷംസീര്‍ (സിപിഎം) 4,13,173
വി.കെ. സജീവന് (ബിജെപി) 76,313
പ്രതികരിക്കാൻ ഇവിടെ എഴുതുക: