അഹിംസയുടെ മൊത്തക്കുത്തകയുമായി ഒരു ഗാന്ധിയന്‍ അവതാരം എടുത്തിരിക്കുന്നു. വെറും ഗാന്ധിയനല്ല രാഹുല്‍ഗാന്ധിയന്‍. രാജ്യത്തിന്റെ ഐടി ഗുരുവായി അമ്മൂമ്മ വിളിച്ചുവരുത്തിയതാണ് സാം പിത്രോദയെന്ന രാഹുലിന്റെ ഈ അങ്കിളിനെ ഇന്ത്യയിലേക്ക്. ആദ്യം ഇന്ദിരാഗാന്ധിയനായി, പിന്നെ രാജീവ് ഗാന്ധിയനായി, കുറേക്കാലം സോണിയാഗാന്ധിയനായി, ഇതാ ഇപ്പോള്‍ രാഹുല്ഗാന്ധിയനായാണ് എഴുപത്തേഴാം വയസ്സില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവിന്റെ വിശ്വപ്രേമം ഓവര്‍ഫ്ളോ ചെയ്യുന്നത്.
പാക്കിസ്ഥാനോട് കടുത്ത പ്രേമമാണ് അദ്ദേഹത്തിന്. പാക്കിസ്ഥാനെ ഒന്നും ചെയ്യല്ലേ എന്നാണ് അങ്കിള്‍ സാമിന്റെ നിലവിളി. മുംബൈയിലെയും പുല്‍വാമയിലെയും ആക്രമണങ്ങളില്‍ പാക്കിസ്ഥാനെ കുറ്റം പറയുന്നത് ശരിയല്ലെന്ന് അഭിപ്രായമുണ്ട് അദ്ദേഹത്തിന്. അത് ക്വട്ടേഷന്‍സംഘങ്ങളുടെ അക്രമം പോലെ ഒന്നുമാത്രമാണെന്ന് കരുതണം. കുറച്ച് അക്രമികളുടെ പേരില്‍ പാക്കിസ്ഥാനെ പഴി പറയുന്നത് ശരിയാണോ എന്ന് അങ്കിള്‍ സാം ചോദിക്കുന്നു. ‘എട്ടുപേര്‍ വന്നു. ചിലതൊക്കെ ചെയ്തു. അതിന് നിങ്ങള്‍ ഉടനെ ഒരു രാജ്യത്തിന്റെ പുറത്ത് ചാടിക്കയറുന്നത് ശരിയാണോ എന്നാണ് പിത്രോദയുടെ ചോദ്യം.
സ്കോച്ചടിക്കുന്ന ഗാന്ധിയന്‍
സ്കോച്ചടിക്കുന്ന ഗാന്ധിയനെന്ന് സത്യനാരായണ്‍ ഗംഗാറാം പിത്രോദയെ വിളിച്ചത് ജനതാദള്‍ നേതാവായിരുന്ന കമല്‍ മൊറാര്‍ക്കയാണ്. കൊല്‍ക്കത്ത ഐഐഎമ്മിലെ ബിരുദദാനച്ചടങ്ങില്‍ സംസാരിക്കവേ തന്റെയും കുടംബത്തിന്റെയും ഗാന്ധിയന്‍ പാരമ്പര്യത്തെച്ചൊല്ലി വല്ലാതെ ഊറ്റംകൊണ്ട് കത്തിക്കയറിയപ്പോഴായിരുന്നു മൊറാര്‍ക്ക ആ ബലൂണ്‍ കുത്തിപ്പൊട്ടിച്ചത്. അച്ഛനും അമ്മയും ഗുജറാത്തികളാണെന്നതല്ലാതെ ഒറീസ്സയില്‍ ജനിച്ച് ചിക്കാഗോയില്‍ താമസമാക്കിയ ഇദ്ദേഹത്തിന് എന്ത് അവകാശമാണ് ഗാന്ധിജിയെക്കുറിച്ച് പറയാനെന്നായിരുന്നു അന്ന് ജനതാദള്‍ നേതാവിന്റെ ആക്ഷേപം. ഒപ്പം പരിഹാസവും ചേര്‍ത്ത് മൊറാര്‍ക്ക അന്ന് പറഞ്ഞത് ഇന്നും പ്രസക്തമാണ്, വേണമെങ്കില്‍ പിത്രോദ വ്യാജഗാന്ധിമാരുടെ അടുക്കളവിചാരം നാട്ടുകാരോട് വിളമ്പട്ടെ.
ഫ്രഞ്ച് താടിയും തോളെത്തുന്ന മുടിയും നീലക്കണ്ണുകളുമുള്ള ചിക്കാഗോയിലെ ഈ കച്ചവടക്കാരനെ ഇന്ദിര വിളിച്ചുവരുത്തി, രാജീവ് കൂടെപ്പാര്പ്പിച്ചുവെന്നതാണ് ചരിത്രം. ഐടിയില്‍ വിവരമില്ലാത്ത ഇന്ത്യക്കാര്‍ക്ക് ടെലികോം കമ്മീഷനായും സി ഡോട്ട് ആയുമൊക്കെ അത് വിളമ്പിത്തരാന്‍ ഇതിലും വലിയ യോഗ്യനില്ലെന്നാണ് രാഹുലിന്റെ അച്ഛന് അന്ന് രാജ്യത്തോട് പറഞ്ഞത്. സത്യനാരായണ്‍ ഗംഗാറാം പിത്രോദ സാം പിത്രോദയായി ഇന്ദിരയുടെയും പിന്നെ രാജീവിന്റെയും ഒത്താശയോടെ അധികാരത്തിന്റെ ഇടനാഴിയില്‍ സ്ഥിരം താമസമാക്കുന്നത് അങ്ങനെയാണ്.
അന്വേഷണവും നാടുവിടലും
വിമാനമോട്ടിശീലിച്ച രാജീവിന് പിത്രോദയോടുണ്ടായിരുന്നത് ഓലപ്പീപ്പി ഉണ്ടാക്കിത്തരുന്ന ചേട്ടന്മാരോട് കുട്ടികള്‍ക്കുള്ള വിധേയത്വമായിരുന്നുവെന്ന ചില മാധ്യമനിരീക്ഷണങ്ങള്‍ ശരിവെക്കുന്നതായിരുന്നു പിത്രോദയുടെ അടുക്കളഭരണം. പിത്രോദയ്ക്കായി പുതിയ പുതിയ ലാവണങ്ങള്‍ ഉയര്‍ന്നു. രാജ്യത്തിന്റെ മുക്കിലും മൂലയിലും സാങ്കേതികവിപ്ലവം കൊണ്ടുവരാന്‍ വന്ന ഐടി മിശിഹയായി പ്രധാനമന്ത്രി തന്നെ പിത്രോദയെ എഴുന്നള്ളിച്ചു. രാജീവിന്റെയും കുടുംബക്കാരുടെയും മാത്രം ഉദ്യോഗസ്ഥനും ചിലപ്പോഴൊക്കെ കാരണവരുമായി പിത്രോദ വിലസി നടന്ന നാളുകള്‍. സ്വന്തം കാലില്‍ നില്ക്കാന് ത്രാണിയില്ലാത്ത രാജീവ്, പിത്രോദയുടെ ഉപദേശങ്ങള്‍ക്കായി കാത്തുനിന്ന കാലം. അന്ന് പുറത്തേക്ക് അധികം കേട്ടിരുന്നില്ലെങ്കിലും ഇറ്റാലിയന്‍ കച്ചവടബന്ധങ്ങളും സോണിയയുടെ താല്പര്യവുമെല്ലാം അയാളെ അടുക്കളയിലും അന്തപ്പുരത്തിലും കരുത്തനാക്കി.
അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് അഴിഞ്ഞുവീണ രാജീവ് ഭരണത്തോടെ പിത്രോദയുടെ രാജ്യസ്നേഹവും അവസാനിച്ചു. ഭരണം പോയാല്‍ പിന്നെന്ത് രാജ്യം, രാജ്യസ്നേഹം? ബിജെപി പിന്തുണയോടെ അധികാരത്തിലേറിയ വി.പി. സിങിന്റെ സര്‍ക്കാര്‍ പിത്രോദയുടെ സാമ്രാജ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിവരമുള്ളവരെ കണ്ടെത്തി ഒരു കമ്മീഷനെ നിയോഗിച്ചു. കെപിപി നമ്പ്യാരുടെ നേതൃത്വത്തിലുള്ള പതിമൂന്നംഗ വിദഗ്ധ സമിതി. രാജ്യസ്നേഹി കെറുവിച്ച്് നാടുവിട്ടു. ചിക്കാഗോയിലേക്ക്, ഇറ്റലിയിലേക്ക്… രാജീവിന്റെ മരണശേഷം മടങ്ങിവരവിന് ശ്രമിച്ചെങ്കിലും നരസിംഹറാവുവിന് പഥ്യമല്ലാതിരുന്നതിനാല്‍ നടന്നില്ല.
പിന്നെ ഈ രാജ്യസ്നേഹിയെ കാണുന്നത് സോണിയയുടെ സര്‍വാധിപത്യത്തില്‍ പാവം മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായപ്പോഴാണ്. നോളജ് കമ്മീഷന് എന്നൊന്ന് അയാള്‍ക്കായി ഉണ്ടാക്കി അതിന്റെ തലപ്പത്തിരുത്തി. നാഷണല്‍ ഇന്നൊവേഷന് കമ്മീഷന് എന്ന ഒന്ന് സ്വന്തമായും സൃഷ്ടിച്ചു. സ്വന്തമായി വിവരവും കണ്ടെത്തലുമൊന്നും വശമില്ലാത്ത ഒരു കുടുംബത്തിന്റെ ഓരോ തലമുറയ്ക്കും അങ്കിളാവുക എന്നത് ചെറിയ കാര്യമല്ല. അച്ഛനെ കുഴിയിലിറക്കിയ സാങ്കേതിക വിദ്യ ഇപ്പോള്‍ മകന് ഉപദേശിച്ചുകൊടുക്കുന്ന തിരക്കിലാണ് അങ്കിള്‍സാം. അതിന്റെ ഭാഗമായാണ് വ്യോമസേനയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവുവേണമെന്നൊക്കെയുള്ള ഒടുക്കത്തെ ആവശ്യം.
രാഹുലും കൂട്ടരും കുറേനാളായി രാഗം പിടിക്കുന്നത് പാക്കിസ്ഥാനുവേണ്ടിയാണെന്ന് ഓര്‍ക്കണം. അയ്യായിരം കോടിയുടെ നാഷണല്‍ ഹെറാള്‍ഡ് തട്ടിപ്പില്‍ അമ്മയ്ക്കും മോനുമൊപ്പം ജാമ്യത്തിലിറങ്ങി നടപ്പാണ് അമ്മാവന് സാം. എല്ലാ ദുര്യോധനന്മാര്‍ക്കും അമ്മാവനായി ഒരു ശകുനി ഉണ്ടായിരിക്കും എന്നത് ചരിത്രത്തിന്റെ തിരുത്തില്ലാത്ത പാഠമാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: