കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ഒരുകൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎയിലെ സഖ്യകക്ഷിയായ കാമരാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന തിരുവള്ളൂര്‍ മുരളിയുടെ നേതൃത്വത്തിലാണ് കൂട്ടരാജി. എല്‍ഡിഎഫിന്റെ അച്ചാരം വാങ്ങി ജീവിക്കുന്ന യുഡിഎഫിന്റെ ആരാച്ചാരാണ് രമേശ് ചെന്നിത്തലയെന്ന്, കാമരാജ് കോണ്‍ഗ്രസില്‍ ചേരുന്ന വിവരം പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ തിരുവള്ളൂര്‍ മുരളി പറഞ്ഞു.
ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ എല്‍ഡിഎഫിന്റെ അടിമയായി ജീവിക്കുകയാണ് പ്രതിപക്ഷ നേതാവ്. മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ നാടുകടത്തി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമമാണ് കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ക്ക് കാരണം. കൂടെയുള്ള ഐ വിഭാഗക്കാരെപ്പോലും സംരക്ഷിക്കാന്‍ ചെന്നിത്തലയ്ക്ക് കഴിയുന്നില്ല. ആരും മത്സരിക്കാന്‍ തയാറാകാതിരുന്ന വടകരയില്‍ കെ. മുരളീധരന് മത്സരിക്കാന്‍ തയാറായതില്‍ ഹാലിളകിയ രമേശ് ചെന്നിത്തല എന്‍. സുബ്രഹ്മണ്യനെ വച്ച് കുളംകലക്കാന്‍ ശ്രമിക്കുകയാണ്.
ബിനാമിയെ മുന്നില്‍ നിര്‍ത്തി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് കോഴിക്കോട്ടെ ഗ്രൂപ്പ് യോഗം. ആശ്രിതരെ സംരക്ഷിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കാമരാജ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. എന്‍ഡിഎയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും 25ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സമിതി യോഗം അന്തിമമായി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹയുദ്ദീന്‍ മാസ്റ്റര്‍, മേലടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് കാളിയത്ത്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. സുഹൈല്‍, പേരാമ്പ്ര ബ്ലോക്ക് ജനറല്‍ സെക്രട്ടറി നോബിള്‍ കാപ്പില്‍, ലോയേഴ്സ് കോണ്‍ഗ്രസ് നിര്‍വാഹകസമിതി അംഗം അഡ്വ.വി.ഇ. ലത എന്നിവരാണ് രാജിവച്ചത്. കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ നിന്ന് രാജിവക്കുമെന്നും ഇവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: