കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് ഡബിള്‍ ധമാക്ക. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ വൈകിട്ട് നാലുമണിക്കാണ് മത്സരം. പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് ഒരു വര്‍ഷത്തെ വിലക്കിനുശേഷം കളത്തിലേക്ക് തിരിച്ചെത്തുന്ന ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ ഇന്ന് ഹൈദരാബാദിനായി കളിച്ചേക്കും. മലയാളിതാരം ബേസില്‍ തമ്പിക്കും ഹൈദരാബാദ് ടീമില്‍ അവസരം ലഭിക്കുമെന്നാണ് സൂചന.
ബൗളിങ്ങാണ് ഇരു ടീമുകളുടെയും കരുത്ത്. ഭുവനേശ്വര്‍ കുമാര്‍, റഷീദ് ഖാന്, ഖലീല്‍ അഹമ്മദ്, ബില്ലി സ്റ്റാന്‍ലേക്ക് എന്നിവരടങ്ങുന്ന ഹൈദരാബാദ് ബൗളിങ്ങ് നിരക്ക് കൊല്‍ക്കത്തയുടെ മറുപടി ലോക്കി ഫെര്ഗൂസണ്, കുല്ദൂപ് യാദവ്, സുനില്‍ നരെയിന്, പിയൂഷ് ചൗള എന്നിവരിലൂടൈ. ബാറ്റിങ്ങില്‍ കൊല്ത്തയെക്കാള് നേരിയ മേല്‍ക്കൈ ഹൈദരാബാദിനുണ്ട്.
നായകന് കെയ്ന്‍ വില്യംസണ്, ഡേവിഡ് വാര്‍ണര്‍, മാര്ട്ടിന് ഗുപ്ടില്‍, ജോണി ബേര്‍സ്റ്റോ, ഷക്കീബ് അല്‍ ഹസന് എന്നിങ്ങനെ വിദേശ ബാറ്റ്സ്മാന്മാരുടെ വലിയ നിരയാണ് ഹൈദരാബാദിനുള്ളത്. ദിനേശ് കാര്‍ത്തിക്, റോബിന് ഉത്തപ്പ, ക്രിസ് ലിന് എന്നിവരാണ് കൊല്‍ക്കത്തയുടെ പ്രധാന ബാറ്റ്സ്മാന്മാര്. സുനില്‍ നരെയിനെ ഇക്കുറിയും ഓപ്പണറായി പരീക്ഷിക്കാന്‍ കൊല്‍ക്കത്ത തയ്യാറായേക്കും.
ഇന്നത്തെ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ദല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാത്രി 8ന് മുംബൈ വാഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. നായകന് രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, പാണ്ഡ്യ സഹോദരന്മാര് എന്നിവരിലാണ് മുംബൈയുടെ പ്രതീക്ഷ. സൂപ്പര്‍ താരം യുവരാജ് സിങ്ങിനെ കൂടാരത്തിലെത്തിച്ച് ബാറ്റിങ്ങ് ശക്തിപ്പെടുത്തിയാണ് മുംബൈയുടെ വരവ്. ക്വിന്റണ്‍ ഡി കോക്ക്, കീറണ്‍ പൊള്ളാര്‍ഡ്, എവിന്‍ ലൂയിസ്, ബെന്‍ കട്ടിങ്ങ്, ജെയ്സണ്‍ ബെഹ്റന്‍ഡോര്‍ഫ് എന്നീ വിദേശ താരങ്ങള്‍ ഫോമിലായാല്‍ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാകും.
മറുവശത്ത് ഇന്ത്യന്‍ താരങ്ങളിലാണ് ദല്‍ഹിയുടെ പ്രതീക്ഷ. നായകന് ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്, ഋഷഭ് പന്ത്, ഹനുമ വിഹാരി, പ്രിഥ്വി ഷാ എന്നിവര്‍ ബാറ്റിങ്ങ് നിരയെ നയിക്കും. ട്രന്റ് ബൗള്‍ട്ട്, കഗീസോ റബാഡ, ഇഷാന്ത് ശര്‍മ, മിത് മിശ്ര എന്നിവരടങ്ങുന്ന ബൗളിങ്ങ് നിരയാണ് ദല്‍ഹിയുടെ കരുത്ത്. പരിചയസമ്പത്തിലാത്ത ബാറ്റിങ്ങ് നിരയെയാകും ഇന്നത്തെ രണ്ടാം മത്സരത്തില്‍ മുംബൈ നേരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: