മാഡ്രിഡ്: അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കഷ്ടകാലം തീരുന്നില്ല. രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വെനസ്വേലയോട് അവര്‍ തകര്‍ന്നു. ഒമ്പത് മാസത്തെ ഇടവേളയ്ക്കുശേഷം ടീമില്‍ മടങ്ങിയെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസ്സി കാഴ്ചക്കാരനായി മാറിയ മത്സരത്തില്‍ സോളമന് റോണ്ഡോണ് (ആറ്), ജോണ്‍ മുറില്ലോ (44), ജോസഫ് മാര്‍ട്ടിനസ് (75, പെനാല്‍റ്റി) എന്നിവരാണ് അര്‍ജന്റീനയുടെ ഹൃദയം പിളര്‍ന്ന ഗോളുകള്‍ നേടിയത്. 59-ാം മിനിറ്റില്‍ ലോട്ടാറോ മാര്‍ട്ടിനസിന്റെ വകയാണ് അര്‍ജന്റീനയുടെ ആശ്വാസഗോള്‍.
മെസ്സി ഇറങ്ങിയെങ്കിലും പൗളോ ഡൈബാല, സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വയിന്, മൗറോ ഇക്കാര്‍ഡി തുടങ്ങിയവരൊന്നും അര്‍ജന്റീന പരിശീലകന് ലയണല്‍ ഷാലോനി ടീമില്‍ ഇടം പിടിച്ചില്ല.
അര്‍ജന്റീനിയന്‍ ടീമിന്റെ പിഴവുകള്‍ തുറന്നു കാട്ടുന്നതുമായിരുന്നു വെനസ്വേലക്കെതിരായ പോരാട്ടം. മത്സരത്തിനിടെ മെസ്സിക്ക് പരിക്കേറ്റതും അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. എന്നാല്‍ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന് പുറത്തുവിട്ടിട്ടില്ല.
അതേസമയം മെസ്സിയുടെ പരിക്ക് ഏറ്റവും കൂടുതല്‍ ബാധിക്കുക സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയെയാണ്. ഏപ്രില്‍ 11ന് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേ ബാഴ്സയ്ക്ക് മത്സരമുണ്ട്. ഇടത് തുടയിലെ പേശിക്ക് പരിക്കേറ്റ മിഡ്ഫീല്‍ഡര്‍ ഗോണ്‍സാലോ മാര്‍ട്ടിനസും അടുത്ത മത്സരത്തില്‍ അര്‍ജന്റീനയ്ക്കായി കളിക്കില്ല.
അടുത്തയാഴ്ച മൊറോക്കോക്കെതിരായ മത്സരത്തില്‍ കളിക്കാന്‍ മെസ്സിക്ക് കഴിയില്ലെന്നാണ് സൂചന. കഴിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിനോട് തോറ്റു പുറത്തായശേഷം അര്‍ജന്റീന കളിച്ച 7 മത്സരങ്ങളില്‍ നാലിലാണ് ജയിച്ചത്. അത് താരതമ്യേന ദുര്‍ബ്ബലരായ ഗ്വാട്ടിമാല, ഇറാഖ്, മെക്സിക്കോ (2) എന്നിവര്‍ക്കെതിരെ.
ഇന്നലെ പന്ത് കൈവശം വെക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്‍തൂക്കം അര്‍ജന്റീനക്കായിരുന്നെങ്കിലും വെനസ്വേലന്‍ പ്രതിരോധക്കോട്ട ഭേദിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. മറുവശത്ത് കിട്ടിയ അവസരങ്ങള്‍ ഗോളാക്കിയതോടെ വെനസ്വേലക്ക് സ്വന്തമായത് സ്വപ്നതുല്യമായ വിജയവും.
മത്സരം ആരംഭിച്ച് ആറാം മിനിറ്റില്‍ തന്നെ വെനസ്വേല മുന്നിലെത്തി. റൊസാല്സ് നല്കിയ പാസ് ന്യൂകാസില്‍ യുണൈറ്റഡ് താരം റോണ്ഡോണ് വലയിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കും മുന്‍പ് മുറില്ലോയിലൂടെ വെനസ്വേല ലീഡുയര്‍ത്തി. റൊസാല്സിന്റെ അസിസ്റ്റില്‍ നിന്നുതന്നെയായിരുന്നു രണ്ടാം ഗോളും.
രണ്ടു ഗോളിന് പിന്നിലായതോടെ രണ്ടാം പകുതിയില്‍ മൂന്നു മാറ്റങ്ങളുമായാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. 59-ാം മിനിറ്റില്‍ ലോട്ടാറോ മാര്‍ട്ടിനസിലൂടെ അര്‍ജന്റീന ഒരു ഗോള്‍ മടക്കിയെങ്കിലും 75-ാം മിനിറ്റില്‍ വഴങ്ങിയ പെനാല്‍റ്റി സമനിലയെങ്കിലും നേടാമെന്നുള്ള അവരുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി. പന്ത് വലയിലെത്തിച്ച് ജോസഫ് മാര്‍ട്ടിനസ് വെനസ്വേലയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: