മിയാമി: മിയാമി ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനും നവോമി ഒസാക്കയ്ക്കും വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ദ്യോക്കോ ഓസ്ട്രേലിയന്‍ താരം ബെര്‍നാര്‍ഡ് ടോമിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 7-6, 6-2.
ഒരു മണിക്കൂര്‍ പതിമൂന്ന് മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ദ്യോക്കോ ഓസീസ് താരത്തെ കീഴടക്കിയത്. ടോമിക് ആദ്യ സെറ്റില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ ഞെട്ടിച്ചെങ്കിലും മികച്ച സര്വുകള്ക്കുമുന്നില് കീഴടങ്ങുകയായിരുന്നു. ഇന്ത്യന്‍ വെല്സിലേറ്റ പരാജയത്തിനുശേഷം ദ്യോക്കോ മത്സരിക്കുന്ന ആദ്യ ടൂര്ണമെന്റ്കൂടിയാണിത്. ഇന്ത്യന്‍ വെല്‍സില്‍ താന്‍ സംതൃപ്തനല്ലായിരുന്നു. മിയാമിയില്‍ വിജയത്തോടെ തുടങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.
എത്ര പരിചയസമ്പത്തുണ്ടെങ്കിലും ലോക റാങ്കിങ്ങില്‍ ഏതുസ്ഥാനത്താണെങ്കിലും കളത്തിലിറങ്ങിയാല്‍ തനിക്ക് സമ്മര്ദമുണ്ടാകാറുണ്ടെന്നും മത്സരശേഷം ദ്യോക്കോ പ്രതികരിച്ചു. എന്നാല്‍, ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സ് ടെന്നീസില്‍ കിരീടം ചൂടിയ ഡൊമിനിക് തീം പോളിഷ് താരം ഹ്യൂബേര്‍ട്ട് ഹര്ക്കെയ്സിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റു. സ്കോര്‍: 6-4, 6-4. ലോക അഞ്ചാം നമ്പര്‍ കി നിഷികോരിയും രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. സെര്‍ബിയന്‍ താം ഡൂസന്‍ ലാജോവിച്ചിനോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നിഷിക്കോരി തോല്‍വി വഴങ്ങിയത്. സ്കോര്‍: 2-6, 6-2, 6-3. നിലവിലെ ചാമ്പ്യന്‍ ജോണ്‍ ഇസ്നര്‍ ഇറ്റാലിയന്‍ താരം ലോറന് സോണിഗോയെ കീഴടക്കി അടുത്ത റൗണ്ടിലേക്ക് മുന്നേറി. സ്കോര്‍: 7-6, 7-6.
വനിതകളില്‍ ലോക ഒന്നാം നമ്പര്‍ നവോമി ഒസാക്ക ബെല്‍ജിയന്‍ താരം യാനിന വിക്മയറിനെ പരാജയപ്പെടുത്തി. മൂന്ന് സെറ്റുനീണ്ട പോരാട്ടത്തിനൊടുവിലാണ് ഒസാക്ക ജയിച്ചുകയറിയത്. സ്കോര്‍: 6-0, 6-7, 6-1. ആദ്യ സെറ്റില്‍ അനായാസജയം നേടിയ ഒസാക്ക എന്നാല്‍ രണ്ടാം സെറ്റില്‍ നേരിട്ടത് കടുത്ത പോരാട്ടം. നിര്‍ണായകമായ മൂന്നാം സെറ്റില്‍ തിരിച്ചടിച്ച ഒസാക്ക 6-1ന് സെറ്റ് നേടി.
മറ്റു മത്സരങ്ങളില്‍ അമേരിക്കന്‍ സൂപ്പര്‍താരം സെറീന വില്യംസ് സ്വീഡന്റെ റെബേക്ക പീറ്റേഴ്സണെ തോല്‍പ്പിച്ചു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെറീനയുടെ ജയം. സ്കോര്‍: 6-3, 1-6, 6-1. ആദ്യ സെറ്റ് നഷ്ടപ്പെട്ട സെറീന അട്ടിമറി മുന്നില്‍ കണ്ടെങ്കിലും അടുത്ത രണ്ടു സെറ്റുകളില്‍ നടത്തിയ മിന്നുന്ന തിരിച്ചുവരവാണ് രക്ഷപ്പെടുത്തിയത്. സെറീനക്കു പിന്നാലെ വീനസ് വില്യംസും സ്പെയിന് താരം കാര്‍ലോ സുവാരസിനെ കീഴടക്കി അടുത്ത റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വീനസിന്റെ വിജയം. സ്കോര്‍: 7-6, 6-1. ജര്‍മന്‍താരം ഏഞ്ചലിക്ക കെര്‍ബര്‍, കനേഡിയന്‍ താരം ബിയാന്‍സ ആന്‍ഡ്രീസ്കു എന്നിവരും മിയാമി ഓപ്പണില്‍ ജയിച്ചുകയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: