ലണ്ടന്‍: യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരത്തില്‍ ഇംഗ്ലണ്ടും ലോകചാമ്പ്യന്മാരായ ഫ്രാന്‍സും തകര്‍പ്പന്‍ ജയം ആഘോഷിച്ചപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ സമനിലകൊണ്ട് തൃപ്തരായി.
ഫ്രാന്‍സ് മോല്ഡോവയെയും ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിനെയും തോല്‍പ്പിച്ചു. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ റഹിം സ്റ്റര്‍ലിങിന്റെ ഹാട്രിക്ക് കരുത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. 24, 62, 68 മിനിറ്റുകളിലായിരുന്നു സ്റ്റര്‍ലിങ്ങിന്റെ ഗോളുകള്‍. ഹാരി കെയ്ന്‍ (45+2, പെനാല്‍റ്റി), കലാസ് (34, സെല്‍ഫ് ഗോള്‍) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.
ഗ്രൂപ്പ് എച്ചില് മോല്ഡോവയ്ക്കെതിരെ 4-1നാണ് ഫ്രാന്‍സ് ജയം ആഘോഷിച്ചത്. 24-ാം മിനിറ്റില്‍ അന്റോണിയോ ഗ്രിസ്മന്‍, 27-ാം മിനിറ്റില്‍ റാഫേല്‍ വരാനെ, 36-ാം മിനിറ്റില്‍ ഒളിവര്‍ ജിരൂദ്, 87-ാം മിനറ്റില്‍ കിലിയന്‍ എംബപ്പെ എന്നിവരാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയത്. മോല്‍ഡോവയുടെ ആശ്വാസഗോള്‍ 89-ാം മിനിറ്റില്‍ അംബ്രോസ് നേടി.
അതേസമയം ഗ്രൂപ്പ് ബി മത്സരത്തില്‍ ക്രിസ്റ്റിയാനോയുടെ പോര്‍ച്ചുഗലിനെ എവേ മത്സരത്തില്‍ ഉക്രെയ്ന് ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടി.
മറ്റു മല്‍സരങ്ങളില്‍ തുര്‍ക്കി അല്‍ബേനിയയെയും (2-0), ഐസ്ലന്ഡ് അന്‍ഡോറയെയും (2-0), ലക്സംബര്‍ഗ് ലിത്വാനിയയെയും (2-1) തോല്‍പ്പിച്ചു. ബല്‍ഗേറിയ-മോണ്ടനെഗ്രോ (0-0) പോരാട്ടം സമനിലയില്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: