തിരുവനന്തപുരം : രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ തീരുമാനം ആവാത്തതിനെ തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ത്താ സമ്മേളനം മാറ്റി. ഞായറാഴ്ച രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളമാണ് റദ്ദാക്കിയത്.
തിങ്കളാഴ്ച ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം മാത്രമേ മുല്ലപ്പള്ളി രാമചന്ദ്രന് മാധ്യമങ്ങളെ കാണൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. യോഗത്തില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചും ചര്‍ച്ച ചെയ്യുന്നതാണ്. അതേസമയം രാഹുല്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രാഹുലിന്റെ തീരുമാനം വരുന്നതിന് മുമ്പ് പ്രഖ്യാപനം നടത്തിയ കേരളഘടകത്തിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പി.സി. ചാക്കോ പറഞ്ഞു. കേരളത്തില്‍ നിന്ന് മാത്രമല്ല മറ്റുസംസ്ഥാനങ്ങല്‍ നിന്നും സ്ഥാനാര്‍ത്ഥിയാകാന്‍ രാഹുലിന് ക്ഷണമുണ്ട്. കര്‍ണാടകയും തമിഴ്നാടും രാഹുലിനായി സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണെന്നും പി.സി. ചാക്കോ പറഞ്ഞു. രാഹുല്‍ഗാന്ധി പ്രതികരിച്ചു എന്ന രീതിയില്‍ നേതാക്കള്‍ നടത്തിയ പ്രതികരണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്ഷണമുണ്ടെന്നും രാഹുല്‍ ഗാന്ധി ഉചിതമായ തീരുമാനമെടുക്കുമെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സൂര്‍ജേവാല പറഞ്ഞു. വയനാട് സീറ്റ് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. കെപിസിസിയുടെ ആവശ്യം നേതൃത്വം അംഗീകരിച്ചിരുന്നെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ശനിയാഴ്ച 38 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടെങ്കിലും വയനാടും വടകരയും അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: