ന്യൂദല്‍ഹി : ബിജെപിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന വ്യാജ പ്രചാരണങ്ങളൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാഷ്ട്രീയക്കാരേക്കാള്‍ ബുദ്ധിയുള്ളവരാണ് വോട്ടര്‍മാരെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണ്ണാടകയിലെ ബിജെപി നേതാവ് ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയാവാന്‍ പാര്‍ട്ടി നേതൃത്വത്തിന് 1800 കോടി രൂപ നല്‍കിയെന്ന വ്യാജ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍. ഇത് വ്യാജമാണെന്ന് വ്യക്തമായതാണെന്നും ജെയ്റ്റ്ലി പറഞ്ഞു. ഉത്തരവാദിത്വപ്പെട്ടവര്‍ ഈ വിഷയം കൃത്യമായി പരിശോധിച്ചിട്ടുണ്ട്. യെദ്യൂരപ്പയുടെ പ്രതികരണം ഉചിതവും കൃത്യവുമായിരുന്നു. കൂടാതെ തന്റെ ഒപ്പും കൈപ്പടയും ഒത്തുനോക്കാന്‍ യെദ്യൂരപ്പ ആവശ്യപ്പെട്ടതായും ജെയ്റ്റ്ലി പറഞ്ഞു.
പുല്‍വാമ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് സാം പിത്രോടയുണ്ടാക്കിയ വിവാദത്തില്‍ നിന്ന് പുറത്ത് കടക്കുന്നതിനായി രാഹുലിന്റെ നിര്‍ദ്ദേശപ്രകാരം കരവന്‍ മാഗസീന് പുറത്തുവിട്ടതാണ് ഈ നുണ പ്രചാരണങ്ങള്‍.
കളവ് പ്രചരിപ്പിക്കലാണ് കോണ്‍ഗ്രസിന്റെ ഉപജീവനമാര്‍ഗം. വിജയ്മല്യ, നീരവ് മോദി, റഫാല്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെ ഉണ്ടായ പ്രചാരണങ്ങള്‍ ഇതിന് തെളിവാണെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: