തൃശൂര്‍: ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ കരുത്തനായ നേതാവ് എ.എന്‍.രാധാകൃഷ്ണനെത്തിയതിന്റെ ആവേശത്തിലാണ് ജനങ്ങള്‍. ചാലക്കുടിയിലുള്‍പ്പെടുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം സജീവമായി.
2014-ലെ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ 4.78 ശതമാനം കൂടുതല്‍ വോട്ട് നേടി മിന്നും പ്രകടനമായിരുന്നു ബിജെപിയുടേത്. കടുത്ത ത്രികോണ മത്സരത്തില്‍ 2009നേക്കാള്‍ കൂടുതല്‍ വോട്ടുകളോടെ ശ്രദ്ധേയ നേട്ടം കൈവരിക്കാനും കരുത്ത് തെളിയിക്കാനും ബിജെപിക്ക് സാധിച്ചു. അതിനാല്‍ ഇത്തവണ ചാലക്കുടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി 54കാരനായ എ.എന്‍.രാധാകൃഷ്ണനെ ബിജെപി തെരഞ്ഞെടുപ്പ് ഗോദായിലിറക്കുന്നത് ഏറെ ആത്മവിശ്വാസത്തോടെ. തൃശൂര്‍ ജില്ലയിലുള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങളായ കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം എന്നിവിടങ്ങിലായിരുന്നു എഎന്‍ആറിന്റെ ഇന്നലത്തെ പ്രചാരണം. രണ്ടിടത്തുമുള്ള പ്രമുഖ വ്യക്തികളെ അദ്ദേഹം സന്ദര്‍ശിച്ചു.
രാഷ്ട്രീയ മേഖലയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ള ജനകീയ നേതാവാണ് എഎന്‍ആര്‍. ബിജെപിയുടെ സമരമുഖങ്ങളില്‍ എല്ലായ്പോഴും ശ്രദ്ധേയ സാന്നിധ്യം. ശബരിമലയെ തകര്‍ക്കുന്നതിനെതിരെ ബിജെപി സംഘടിപ്പിച്ച എറണാകുളം മേഖലാ പരിവര്‍ത്തന യാത്ര നയിച്ചത് എ.എന്‍.രാധാകൃഷ്ണനായിരുന്നു.
ആചാര സംരക്ഷണത്തിനായി സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി നടത്തിയ നിരാഹാര സമരത്തിലും അദ്ദേഹത്തിന്റെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. തുടര്‍ച്ചയായി 10 ദിവസത്തോളം നിരാഹാരമനുഷ്ഠിച്ച എഎന്‍ആറിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 2019ലെ ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി അഖിലേന്ത്യാതലത്തില്‍ നടത്തുന്ന ഭാരത് കാ മന്‍കീ ബാത്ത് കാമ്പയിനില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുമായി കൊച്ചിയിലെ പൗരപ്രമുഖരെ സന്ദര്‍ശിച്ച് എഎന്‍ആറിന്റെ നേതൃത്വത്തില്‍ സംവാദം നടത്തി.
കഴിഞ്ഞ തവണ കോണ്‍ഗ്രസിന് അവരുടെ പരമ്പരാഗത വോട്ടുകളില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു. പരാജയം ഉറപ്പായ സ്ഥിതിക്കാണ് സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റിന് സിപിഎം പിന്തുണ നല്‍കിയത്. എന്നാല്‍ താരതമ്യേനെ ദുര്‍ബലനെന്ന് കരുതിയിരുന്ന ഇന്നസെന്റ് വിജയിച്ചത് കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയായി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി.സി.ചാക്കോയ്ക്കു മുന്നില്‍ ഇന്നസെന്റിന്റെ താരപ്രഭ ഏശില്ലെന്നായിരുന്നു യുഡിഎഫിന്റെ കണക്കുകൂട്ടല്‍. അതേസമയം കുറഞ്ഞ ഭൂരിപക്ഷത്തിനാണെങ്കിലും ഇന്നസെന്റിന്റെ വിജയം എല്‍ഡിഎഫിനെയും സിപിഎമ്മിനേയും ഒരുപോലെ ഞെട്ടിച്ചു.
2014ല്‍ ചാലക്കുടിയില്‍ മത്സരിച്ചത് സ്വതന്ത്രരടക്കം 15 സ്ഥാനാര്‍ത്ഥികള്‍. കടുത്ത ത്രികോണ പോരാട്ടത്തില്‍ ബിജെപിയിലെ അഡ്വ.ബി.ഗോപാലകൃഷ്ണന് 92,848 വോട്ടുകള്‍ നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. പോള്‍ ചെയ്ത വോട്ടുകളില്‍ 10.50 ശതമാനം വോട്ടാണ് ഗോപാലകൃഷ്ണന് ലഭിച്ചത്. 2009ല്‍ ലഭിച്ചതിനേക്കാള്‍ 4.78 ശതമാനം കൂടുതല്‍ വോട്ട് നേടി ചാലക്കുടിയില്‍ ബിജെപി കരുത്ത് തെളിയിച്ചു. 2009നേക്കാള്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ വോട്ടുകള്‍ വര്‍ദ്ധിച്ചതും കഴിഞ്ഞ തവണ ഇന്നസെന്റ് വിജയിച്ചത് വളരെ കുറവ് ഭൂരിപക്ഷത്തിനാണെന്നതും ബിജെപിക്ക് ഇത്തവണ കൂടുതല്‍ പ്രതീക്ഷ നല്കുന്നു. 2014ല്‍ ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും വന്‍തോതില്‍ മുന്നേറ്റം നടത്തിയത് ഇപ്രാവശ്യം എഎന്ആറിലൂടെ വിജയത്തിലെത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ബിജെപിയുടെ മുന്നേറ്റം.
13,884 വോട്ടുകള്‍ക്കായിരുന്നു ഇടതു സ്വതന്ത്രനായി രംഗത്തെത്തിയ ഇന്നസെന്റിന്റെ വിജയം. പോളിങ് ശതമാനം 76.94. പോള്‍ ചെയ്ത മൊത്തം 8,84,033 വോട്ടുകളില്‍ ഇന്നസെന്റിന് 40.55 ശതമാനം വോട്ട്് ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ പി.സി.ചാക്കോക്ക് ലഭിച്ചത് 38.98 ശതമാനം വോട്ടുകള്‍. 2009നേക്കാള്‍ കോണ്‍ഗ്രസിന് 11.35 ശതമാനം വോട്ടുകള്‍ കുറഞ്ഞു. സിറ്റിങ് എംപിയായ ഇന്നസെന്റിനോടുള്ള ജനങ്ങളുടെ അതൃപ്തി ഇത്തവണ എന്‍ഡിഎക്ക് ഏറെ ഗുണകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: