ആലപ്പുഴ: പ്രധാനമന്ത്രിയുടെ ദേശീയ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സിന്റെ ഭാഗമായി അയച്ച കത്തുകള്‍ പോസ്റ്റ്ഓഫീസ് ജീവനക്കാര്‍ മടക്കി അയയ്ക്കുന്നു. പാവപ്പെട്ട ജനങ്ങള്‍ക്ക് ഏറെ ഗുണകരമായ പദ്ധതിയാണ് ഇടതു യൂണിയനുകളില്‍ അംഗങ്ങളായ പോസ്റ്റ്ഓഫീസ് ജീവനക്കാര്‍ അട്ടിമറിക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ മാത്രം പതിനായിരക്കണക്കിന് കത്തുകള്‍ ഹെഡ് പോസ്റ്റ് ഓഫീസില്‍ കെട്ടിക്കിടക്കുന്നു. മേല്‍വിലാസം അപൂര്‍ണമെന്ന ന്യായം പറഞ്ഞ് വിവിധ പോസ്റ്റ്ഓഫീസുകളില്‍ നിന്ന് കത്തുകള്‍ ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് മടക്കി അയയ്ക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് ഉപഭോക്താക്കള്‍ക്ക് അയച്ച കത്തുകളാണ് രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ വിതരണം ചെയ്യാത്തത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കത്തുകള്‍ നല്‍കുന്നത് ഇടതുപക്ഷത്തിന് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് കണ്ടാണ് ജീവനക്കാരുടെ നടപടി.
സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പദ്ധതി നടപ്പാക്കാന്‍ തയാറായിട്ടില്ല. പകരം പുതിയ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരിയിലാണ് കത്തുകള്‍ കേരളത്തിലെ വിവിധ പോസ്റ്റ്ഓഫീസുകളിലെത്തിയത്. ഗുണഭോക്താവിന്റെ അര്‍ഹത വ്യക്തമാക്കുന്ന നമ്പറാണ് കത്തിലുള്ളത്. ഉപയോക്താവിന്റെ പേരും ഏത് പോസ്റ്റ്ഓഫീസിന് കീഴിലാണെന്നും മാത്രമാണുള്ളത്. അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സിന് അര്‍ഹരാണെന്ന് കാണിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് കത്ത് അയച്ചത്.
പല പോസ്റ്റ്ഓഫീസുകളിലും കത്തുകള്‍ വിതരണം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നത് നേരത്തെ വിവാദമായിരുന്നു. ഇനിയും കത്തുകള്‍ നല്‍കാത്തത് നിയമനടപടിയിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെയാണ് ഉന്നതോദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം കത്തുകള്‍ ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് മടക്കി അയയ്ക്കുന്നത്.
ഹെഡ് പോസ്റ്റ്ഓഫീസില്‍നിന്ന് അവ പോസ്റ്റ്മാസ്റ്റര്‍ ജനറലിന് (പിഎംജി) അയച്ചു കൊടുക്കും. അവിടെ തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ചുരുക്കത്തില്‍ ഇനി തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ കത്തുകള്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കൂയെന്ന് ഇടതുപക്ഷ ജീവനക്കാര്‍ ഉറപ്പാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: