ഹൈദരാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ വ്യോമസേന പാക്കിസ്ഥാനു നല്കിയ തിരിച്ചടിയെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്. തിരിച്ചടിക്കാനുള്ള സ്വാതന്ത്ര്യം ബിജെപി സര്‍ക്കാര്‍ സൈന്യത്തിനു നല്‍കിയിട്ടുണ്ട്. എന്നാല്‍ 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്നറിഞ്ഞിട്ടും തിരിച്ചടിയ്ക്കാന്‍ സൈന്യത്തിന് അനുമതി നല്കാന് കോണ്‍ഗ്രസ് സര്‍ക്കാര്‍ തയാറായില്ല, നിര്‍മല പറഞ്ഞു.
തിരിച്ചടിക്കാനുള്ള സമയവും സ്ഥലവും രീതിയും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മോദി സര്‍ക്കാര്‍ സൈന്യത്തിന് നല്കി. തീരുമാനിക്കാന്‍ കഴിയുന്ന അനുയോജ്യര്‍ അവര്‍ തന്നെയാണ്. അത് അവര്‍ ഭംഗിയായി നിര്‍വഹിച്ചു. ഇങ്ങനെയും ഇന്ത്യക്ക് തിരിച്ചടിക്കാന്‍ കഴിയുമെന്ന് അവര്‍ പാക്കിസ്ഥാനുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്ക് കാട്ടിക്കൊടുത്തു. നിര്‍ഭാഗ്യവശാല്‍ സൈനികരിലൊരാള്‍ പാക് പിടിയിലായി. അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ അന്തസ്സ് ഉയര്‍ത്തി. ഉത്തരവാദിത്തത്തോടുകൂടി നിലകൊണ്ടു. അവരുടെ പിടിയിലകപ്പെട്ടിട്ടും ഒരക്ഷരം പോലും പറഞ്ഞില്ല. അതാണ് പരിശീലനം നേടിയ യഥാര്‍ഥ സൈനികന്. മുംബൈ ഭീകരാക്രമണത്തില്‍ തിരിച്ചടി നല്കിയിരുന്നുവെങ്കില് ഇപ്പോള്‍ ഇങ്ങനെയൊരു സാഹചര്യം ഒഴിവാക്കാമായിരുന്നു. തങ്ങളും ഭീകരതയുടെ ഇരകളാണെന്ന് പറഞ്ഞ പാക്കിസ്ഥാന് അവരുടെ മണ്ണിലെ ഭീകരക്യാമ്പുകള്‍ക്കെതിരെ ഒന്നും ചെയ്തില്ല. അതിനാലാണ് നമ്മള്ക്കതു ചെയ്യേണ്ടി വന്നത്, നിര്‍മല പറഞ്ഞു.
സൈനികരെ ബഹുമാനിക്കാതെ, അവരെ അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് നിര്‍മല ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: