പാരീസ്: പരിചയ സമ്പന്നനായ സെര്‍ജിയോ റാമോസിന്റെ മികവില്‍ സ്പെയിന് വിജയം. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ട് ഗ്രൂപ്പ്് എഫിലെ ആദ്യ മത്സരത്തില്‍ അവര്‍ പൊരുതിക്കളിച്ച നോര്‍വെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മറ്റൊരു യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇറ്റലി ഫിന്‍ലന്‍ഡിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
തുടക്കത്തില്‍ സ്പെയിന് മികവ് കാട്ടാനായില്ല. പക്ഷെ പതിനാറാം മിനിറ്റില്‍ അവര്‍ ലീഡ് നേടി. ജോര്‍ഡി അല്‍ബയുടെ ക്രോസ് വലയിലേക്ക്് തിരിച്ചുവിട്ട് റോഡ്രിഗോയാണ് സ്പെയിനെ മുന്നിലെത്തിച്ചത്്.
ഗോര്‍ വീണതോടെ നോര്‍വെ തകര്‍ത്തുകളിച്ചു. ഇടവേളയ്ക്ക് ശേഷം അവര്‍ സമനില പിടിച്ചു. അറുപത്തിയഞ്ചാം മിനിറ്റില്‍ ജോഷ്വ കിങ്ങാണ് ഗോള്‍ നേടിയത്. വിജയത്തിനായി പൊരുതിയ സ്പെയിന് പിന്നീട് ഒട്ടേറെ അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോള്‍ നേടാനായില്ല.
പക്ഷെ ഏഴുപത്തിയൊന്നാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കി സ്പെയിന് വിജയം പിടിച്ചെടുത്തു. സെര്‍ജിയോ റാമോസെടുത്ത സ്പോട്കിക്ക് നോര്‍വെ ഗോളിയെ കീഴ്പ്പെടുത്തി. റാമോസ് ഈ സീസണില്‍ നേടുന്ന പതിനാറാം ഗോളാണിത്.
ഫിന്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഇറ്റലിക്ക് മികച്ച തുടക്കം ലഭിച്ചു. ഏഴാം മിനിറ്റില്‍ തന്നെ നിക്കോളെ ബറേല്ലയുടെ ഗോളില്‍ മുന്നിലെത്തി. രാജ്യാന്തര മത്സരങ്ങളില്‍ നിക്കോളയുടെ ആദ്യ ഗോളാണിത്. ഇതാദ്യമായി ഇറ്റലിക്ക്് വേണ്ടി കളിക്കാനിറങ്ങിയ പത്തൊമ്പതുകാരനായ മെയ്സ് കീന്‍ രണ്ടാം പകുതിയില്‍ ഗോള്‍ നേടി അരങ്ങേറ്റം ഉജ്ജ്വലമാക്കി. ഇതോടെ ഇറ്റലി 2-0ന് ജയിച്ചുകയറി.
മറ്റൊരു മത്സരത്തില്‍ ഗ്രീസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലീച്ച്ടെന്സ്റ്റീനെ പരാജയപ്പെടുത്തി. അയര്‍ലന്‍ഡ് എതിരില്ലാത്ത ഒരു ഗോളിന് ജിബ്രാള്‍ട്ടറെ തോല്‍പ്പിച്ചു. ഈ വിജയത്തോടെ അയര്‍ലന്‍ഡ് ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്തെത്തി.
ഗ്രൂപ്പ് എഫില്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളായ സ്വീഡന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റൊമാനിയയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: