പോര്‍ട്ടോ: അഞ്ചു തവണ ലോകകിരീടം ചൂടിയ ബ്രസീലിനെ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ പനാമ സമനിലയില്‍ തളച്ചു (1-1). 2016ല്‍ ടിറ്റെ മുഖ്യ പരിശീലകനായശേഷം ബ്രസീലിന്റെ ഏറ്റവും മോശം പ്രകടനമാണിത്.
അതേസമയം കഴിഞ്ഞ നാല് മത്സരങ്ങളില്‍ ബ്രസീലിനോട് തകര്‍ന്നടിഞ്ഞ പനാമ ഉശിരന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇതാദ്യമായി അവര്‍ ബ്രസീലിന്റെ ഗോള്‍ വലയില്‍ പന്തടിച്ചുകയറ്റുകയും ചെയ്തു. നേരത്തെ നാല് തവണ ബ്രസീലിനെ എതിരിട്ടപ്പോഴും പനാമയ്ക്ക് ഗോളടിക്കാനായില്ല. പതിനാറ് ഗോള്‍ വഴങ്ങുകയും ചെയ്്തു.
ആവേശ ചൂടിലേക്ക് ഉയരാതെപോയ മത്സരത്തിന്റെ 31-ാം മിനിറ്റില്‍ ബ്രസീല്‍ ഗോള്‍ നേടി. മധ്യനിരക്കാരനായ ലുകാസ് പക്വേറ്റായാണ് സ്കോര്‍ ചെയ്തത്. പക്ഷെ തകര്‍ത്തുകളിച്ച പനാമ നാലു മിനിറ്റുകള്‍ക്കുളളില്‍ ബ്രസീലിന് ഒപ്പം എത്തി.
അഡോള്‍ഫോ മച്ചാഡോ ഹെഡറിലൂടെയാണ് ഗോള്‍ കുറിച്ചത്. രണ്ടാം പകുതിയില്‍ റിച്ചാര്‍ലിസണും കസീമിറോയേും നിറഞ്ഞാടിയെങ്കിലും ബ്രസീലിന് വിജയം നേടിക്കൊടുക്കാനായില്ല. പരിക്കേറ്റ് വിശ്രമിക്കുന്ന സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മറെ കൂടാതെയാണ് ബ്രസീല്‍ കളിക്കാനിറങ്ങിയത്.
നാളെ നടക്കുന്ന സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ചെക്ക് റിപ്പബ്ളിക്കിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: