ജയ്പ്പൂര്‍: രാജ്യാന്തര മത്സരങ്ങളില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന ഓസീസ് മുന്‍ നായകന് സ്റ്റീവ് സ്മിത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തിനിറങ്ങുന്നു. സ്മിത്തിന്റെ രാജസ്ഥാന് റോയല്‍സ് പന്ത്രണ്ടാമത് ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ന് കിങ്ങ്സ് ഇലവന് പഞ്ചാബുമായി ഏറ്റുമുട്ടും. രാത്രി എട്ടിന് കളി തുടങ്ങും.
ദക്ഷിണാഫ്രിക്കയില്‍ പന്തു ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് സ്്മിത്തിനും ഓസീസ് മുന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയത്. ക്ലബ്ബ് മത്സരങ്ങളില്‍ കളിക്കുന്നതിന് വിലക്ക് ബാധകമല്ല. ഇരുവരുടെയും വിലക്ക് ഈ മാസാവസാനത്തോടെ അവസാനിക്കും.
കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ചില മത്സരങ്ങളില്‍ സ്മിത്ത്് കളിച്ചിരുന്നു. മത്സരത്തിനിടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പിന്മാറേണ്ടിവന്നു.
സ്മിത്തിന് ലോകകപ്പിനുള്ള പരീക്ഷണവേദിയാണ് ഐപിഎല്‍. മിന്നുന്ന പ്രകടനം നടത്തിയാല്‍ ലോകകപ്പിനുള്ള ഓസീസ് ടീമില്‍ കയറിപ്പറ്റാനാകും. ഇംഗ്ലണ്ടില്‍ മെയ് 30ന് ലോകകപ്പ് ആരംഭിക്കും.
സ്മിത്ത് തിരിച്ചെത്തിയതോടെ രാജസ്ഥാന് റോയല്‍സ് ശക്തരായി. അജിങ്ക്യ രഹാനെയാണ് റോയല്‍സിനെ നയിക്കുന്നത്. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സും ജോസ് ബട്ട്ലറും ടീമിലുണ്ട്. ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ കയറിപ്പറ്റാന്‍ തയ്യാറെടുക്കുന്ന ജയ്ദേവ് ഉനദ്ഘടാണ് റോയല്‍സിന്റെ ബൗളിങ്ങിനെ നയിക്കുന്നത്. വരുണ്‍ ആരോണ്‍, ധവാല്‍ കുല്‍ക്കര്‍ണി, ജോഫ്ര ആര്‍ച്ചര്‍, ഇഷ് സോധി എന്നിവരാണ് ബൗളിങ്ങിലെ മറ്റ് ശക്തികേന്ദ്രങ്ങള്‍.
കിങ്സ് ഇലവന് പഞ്ചാബിനെ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് നയിക്കുന്നത്. വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയിലാണ് ബാറ്റിങ്ങിലെ കരുത്ത്. ഓപ്പണര്‍മാരായ ഗെയ്ലും കെ.എല്‍. രാഹുലും മികച്ച തുടക്കം സമ്മാനിച്ചാല്‍ കിങ്ങ്സ് ഇലവന് വിജയത്തിലേക്ക് കുതിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: