ന്യൂദല്‍ഹി: മോദിയെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പേടിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷത്തിന് നേതാവില്ല. മോദിയെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന മായാവതി പക്ഷെ, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ല. ശരദ്പവാര്‍, മമതാ ബാനര്‍ജി, സ്റ്റാലിന് എന്നിവരുടെ അവസ്ഥയും ഇതു തന്നെ, ആഗ്രയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷാ പറഞ്ഞു.
ഇന്ത്യയുടെ സമഗ്ര വികസനമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. കര്‍ഷകര്‍ക്ക് നേരിട്ട് ധനസഹായമെത്തിക്കുന്ന കിസാന്‍ സമ്മാന്‍ നിധി, പാവപ്പെട്ടവര്‍ക്കുള്ള ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി എന്നിവ വിശദീകരിച്ച് അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷ മഹാസഖ്യത്തിന്റെ അഴിമതിയും ബിജെപിയുടെ വികസന പ്രവര്‍ത്തനങ്ങളും തമ്മിലാണ് ഇക്കുറി പോരാട്ടം. ഉറി, പുല്‍വാമ ഭീകരാക്രമണങ്ങള്‍ക്കു ശേഷം പാക്കിസ്ഥാനു നല്കിയ തിരിച്ചടിയില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച അമിത് ഷാ, ബലാക്കോട്ട് വ്യോമാക്രമണത്തില്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തിയ രാഹുല്‍ ഗാന്ധിയെയും സാം പിത്രോദയെയും ശക്തമായി വിമര്‍ശിച്ചു. രാജ്യത്തിന്റെ സേനയെ വോട്ട്ബാങ്കിന്റെ പേരില്‍ പ്രതിപക്ഷം കുറ്റപ്പെടുത്തുകയാണ്. ബലാക്കോട്ട് വ്യോമാക്രമണത്തെ ചോദ്യംചെയ്യുന്ന ഇവര്‍ക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: