കൊച്ചി: സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവുമധികം പരിഹാസങ്ങളും ആക്ഷേപങ്ങളും ഏറ്റുവാങ്ങിയ രാഷ്ട്രീയക്കാരില്‍ ഒന്നാം സ്ഥാനത്താണ് അല്‍ഫോന്‍സ് കണ്ണന്താനം. എന്നാല്‍ ട്രോളന്മാരെകൊണ്ട് പോലും അടിയറവ് പറയിച്ച് മുന്നേറുന്ന നിഷ്കളങ്കനായ രാഷ്ട്രീയക്കാരനാകാന്‍ കണ്ണന്താനത്തിനായി. അദ്ദേഹം എന്ത് പറഞ്ഞാലും അതില്‍ പരിഹാസം കണ്ടെത്തിയവര്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വാചകങ്ങള്‍ പോലും വളച്ചൊടിച്ചു. ഒരിക്കലും സംപ്രേക്ഷണം ചെയ്യില്ലെന്ന് പറഞ്ഞ പ്രമുഖ ദൃശ്യമാധ്യമം വാക്കിന് വിലയില്ലാതെ ആ സ്വകാര്യ സംഭാഷണം ആക്ഷേപഹാസ്യ പരിപാടിയില്‍ കുത്തിനിറച്ച് അവരെ അപഹസിച്ചു.
”ഞാന്‍ തള്ളാണ് എന്നൊക്കെ പലരും പറയുന്നൊണ്ട്… എനിക്ക് പ്രശനമില്ല.. കാരണം ഞാന്‍ ശ്രദ്ധിക്കുന്നത് നാടിന്റെ നന്മക്കാണ്, പറയുന്നവര്‍ക്ക് അത് സുഖം നല്കുന്നെങ്കില് അങ്ങനെയാകട്ടെ… കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തില്‍ കോട്ടയം ഭാഷയുടെ രസം നിറച്ച് കണ്ണന്താനം പറഞ്ഞു.
പ്രളയസമയത്ത് ചങ്ങനാശ്ശേരിയിലെ ഒരു ക്യാമ്പില്‍ കിടന്നുറങ്ങുന്ന ചിത്രം പോസ്റ്റ് ചെയ്തതിന് പ്രളയബാധിതരായ മലയാളികള്‍തന്നെ അദ്ദേഹത്തെ ട്രോളി. എന്നാല്‍ പരിഹാസങ്ങളില്‍ ക്ഷുഭിതനാകാതെ സംയമനത്തോടെ എല്ലാവര്ക്കും മറുപടി നല്കി. കണ്ണന്താനം എന്തുപറയുന്നു എന്ന് നോക്കിയിരിക്കുന്ന ട്രോളന്മാര് പറയുന്നതെന്തും ട്രോളാക്കാന്‍ തുടങ്ങിയിട്ടും അദ്ദേഹത്തെ തളര്‍ത്താനായില്ല. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്റെ വീട്ടില്‍ സെല്ഫിയെടുത്തെന്നായിരുന്നു അടുത്തകാലത്തെ കുപ്രചരണം. എന്നാല്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്യുന്നത് താനല്ലെന്ന് അദ്ദേഹം തന്നെ വിശദീകരണം നല്കി. ഇതുകൊണ്ടൊന്നും ട്രോളന്മാരെ പിടിച്ചു കെട്ടാനായില്ല. അവസാനം, ട്രോളന്മാരോട് ഫോണ്‍ താഴെ വച്ച് ആരെയെങ്കിലും സഹായിക്കാന്‍ പോകൂ.. എന്ന് പറയേണ്ടി വന്നു.
ഒരു സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്ന് രാഷ്ട്രീയക്കാരനിലേക്കുള്ള കണ്ണന്താനത്തിന്റെ മാറ്റം ഉള്ക്കൊള്ളാനാകാത്തവരുടെ ജല്‍പ്പനങ്ങള്‍ക്ക് നിന്നുകൊടുക്കാതെ കണ്ണന്താനം തന്റെ യാത്രതുടര്‍ന്നു. ഒരു കോട്ടയംകാരന്റെ നിഷ്കളങ്കമായ സംസാരശൈലിയെ കൈവിടാതെ മുന്നോട്ട് പോകുന്നതിനിടയിലും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കേണ്ടിടത്ത് ‘അനര്ഗണ നിര്‍ഗളം’ അതുപയോഗിച്ചു.
സാമൂഹ്യമാധ്യമങ്ങള്‍ എക്കാലത്തും അദ്ദേഹത്തെ ഇകഴ്ത്തിയിട്ടേയുള്ളു. എന്നാല്‍ ഉന്നതപദവി രാജിവച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങി, കേന്ദ്രമന്തി പദത്തില്‍ വരെയെത്തിയ കണ്ണന്താനത്തെ ഇക്കൂട്ടര്‍ പഠനവിഷയമാക്കേണ്ടതാണ്. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളും കണ്ടുപഠിക്കണം.
കുമ്മനത്തെയും സുരേന്ദ്രനെയും കണ്ണന്താനത്തെയും പരിഹാസങ്ങള്‍ നിറച്ച് സാമൂഹ്യമാധ്യമങ്ങളില്‍ തേജോവധം ചെയ്യുന്നത് വെറും ട്രോളന്മാരല്ലെന്നറിയുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസിലാകുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ പണം മുടക്കിയിറക്കിയിരിക്കുന്ന ‘മീഡിയ വാര് റൂമുകളില്‍’ നിന്നാണ് ഇത്തരം ആക്ഷേപങ്ങള്‍ പുറത്തുവരുന്നത്. എന്നാല്‍ ട്രോളുകള്‍ ഇവരെ കൂടുതല്‍ ജനകീയരാക്കുന്നുവെന്നതാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് കഴിയും വരെ എതിരാളികളെ ട്രോളാന്‍ ഇറങ്ങരുതെന്നാണ് സൈബര്പോരാളികള്ക്കുള്ള പാര്‍ട്ടികളുടെ കര്‍ശന നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: