പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള-തമിഴ്നാട് അതിര്‍ത്തി കടന്ന് ഇരട്ട വോട്ട് ചെയ്യുന്നതു പൂര്‍ണമായും തടയുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കുറ്റാലത്ത് തിരുനെല്‍വേലി ജില്ലാ ഭരണകൂടവുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശവാസികള്‍ ഇരു സംസ്ഥാനത്തും വോട്ട് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് അതിര്‍ത്തി കടന്നുള്ള ഇരട്ട വോട്ട് തടയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനു പുറമേ, സംസ്ഥാനത്തിനു പുറത്തു നിന്നുള്ള അനധികൃത മദ്യം ഒഴുക്ക്, കള്ളപണം കടത്ത്, കുറ്റവാളികള്‍ കടക്കുന്നതു തടയുക തുടങ്ങിയവയും യോഗം ചര്‍ച്ച ചെയ്തു.
തമിഴ്നാട്-കേരള അതിര്‍ത്തി പ്രദേശം വനമായതിനാല്‍ അതിര്‍ത്തി കടന്ന് ഇത്തരം സംഭവങ്ങള്‍ക്കുള്ള സാധ്യത കുറവാണെന്ന് യോഗം വിലയിരുത്തി. എങ്കിലും ഇരു ജില്ലകളിലേയും ജില്ലാ ഭരണകൂടം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട കേസുകള്‍, ക്രിമിനലുകളുടെ ലിസ്റ്റുകള്‍ എന്നിവ ഇരു ജില്ലാ ഭരണകൂടങ്ങളും കൈമാറും. അതിര്‍ത്തി പ്രദേശവാസികള്‍ ഇരട്ട വോട്ട് ചെയ്യുന്നതു തടയാന്‍ വോട്ടര്‍ പട്ടിക കൈമാറുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: