ന്യൂദല്‍ഹി: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലെ ഭീകരാക്രമണത്തിന് പ്രതികാരമെന്നോളം ഇന്ത്യയിലെ ജൂത ആരാധനാലയങ്ങളിലും ഇസ്രായേല്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും നേരെ ഭീകരാക്രമണമുണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വയ്ദ എന്നീ ഭീകര സംഘടനകളാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏത് സമയം കരുതിയിരിക്കാന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ ന്യൂദല്‍ഹി, മുംബൈ, ഗോവ എന്നിവിടങ്ങളിലെ പോലീസിന് നിര്‍ദ്ദേശം നല്കി. ഇസ്രായേല്‍ എംബസിക്കുള്ള സുരക്ഷ വന്‍ തോതില്‍ വര്‍ധിപ്പിച്ചു. രാജ്യത്തെ സിനഗോഗുകള്‍ക്കും ജൂത സ്മാരകങ്ങള്ക്കുമുള്ള സുരക്ഷ വര്‍ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
മാര്‍ച്ച് 20 നാണ് ഇതുസംബന്ധിച്ച ആദ്യ മുന്നറിയിപ്പ് കൈമാറിയിരിക്കുന്നത്. ഐഎസ് ഭീകരനും വക്താവുമായ അബു ഹസന് അല്‍ മുജാഹിര്‍ എന്നയാള്‍ ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ വഴി നടത്തിയ ആക്രമണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുകയായിരുന്നു. ഇതിനു പുറമെ ഓഡിയോ സന്ദേശങ്ങളും ഏജന്‍സികള്‍ പിടിച്ചെടുത്തു.
മാര്‍ച്ച് 23 ന് സമാനമായ അല്‍ ഖ്വയ്ദയുടെ നീക്കങ്ങളും രഹസ്യാന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവരുടെ പട്ടികയില്‍ ഗോവയിലെ ജൂതന്മാരുടെതായ ചില പ്രദേശങ്ങള്‍ കൂടിയുണ്ട്. മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലങ്ങളില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: