സുന്ദനെ ഭസ്മാവശേഷനാക്കിയ വിവരമറിഞ്ഞ് പകരം വീട്ടാനെത്തിയ താടകയെയും പുത്രന്മാരേയും അഗസ്ത്യന് ശപിച്ച് രാക്ഷസരാക്കി. പിന്നീടവര്‍ രാക്ഷസവംശത്തിന്റെ പിതാവായ സുമാലിയോടൊന്നിച്ച് പാതാളത്തിലും രാക്ഷസചക്രവര്ത്തിയായിരുന്ന രാവണനൊന്നിച്ച് ലങ്കയിലും താമസിച്ചു. പിന്നീട് താടകയും മക്കളും പാലവനത്തില്‍ സ്ഥിരതാമസമാക്കി.
വനദേവതകളും മനുഷ്യരും പാലവനത്തിലെത്താറില്ല. മേഘമോ സൂര്യനോ ഇതിനു മീതേക്കൂടി കടന്നു പോകാറില്ല. മാരീചനും സുബാഹുവും തന്റെ യാഗം മുടക്കാന്‍ ചെയ്യുന്ന ദുഷ്പ്രവൃത്തികള്‍ വിവരിച്ചുകൊണ്ട് രാമലക്ഷ്മണന്മാരോട് വിശ്വാമിത്രന് പറഞ്ഞു നിര്‍ത്തി.
പെട്ടെന്ന് താടകാഗിരിയോട് ചേര്‍ന്നുള്ള വനത്തില്‍ നിന്ന് താടക ശൂലവുമായി അവര്‍ക്കു നേരെ പാഞ്ഞടുത്തു. താടകയെ ചൂണ്ടി ഇതാണ് ആ ദുഷ്ടരാക്ഷസിയെന്ന് വിശ്വാമിത്രന് പറഞ്ഞു. ഇവള് ഭയങ്കരിയാണെങ്കിലും സ്ത്രീയായതു കൊണ്ട് കൊല്ലുന്നത് പാതകമല്ലേയെന്ന് ചോദിച്ച രാമനോട് സ്ത്രീഹത്യ പാപമല്ലെന്ന് ഉദാഹരണങ്ങള്‍ നിരത്തി വിശ്വാമിത്രന് വിശദീകരിച്ചു.
കുമുതിയെന്ന നീചസ്ത്രീയെ ഇന്ദ്രന് നിഗ്രഹിച്ചതും ഭൃഗുരാമന്‍ അമ്മയായ രേണുകയെ വധിച്ചതും രാമന് പറഞ്ഞു കൊടുത്തു. ദുഷ്ടരെ നിഗ്രഹിച്ച് സജ്ജനങ്ങളെ രക്ഷിക്കുകയാണ് രാജധര്‍മമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും താടക അവര്‍ക്ക് അരികിലേക്ക് എത്തിയിരുന്നു. രാമനെ നോക്കി അട്ടഹസിച്ച ശേഷം ഒരു വലിയ പാറക്കല്ലെടുത്ത് വിശ്വാമിത്രന് നേരെ എറിഞ്ഞു. ഉടനെ രാമന് ബാണത്താല്‍ ആ വലിയ പാറ പൊടിച്ചു കളഞ്ഞു.
ക്ഷുഭിതയായ താടക വായും പിളര്‍ത്തി രാമനു നേരെ പാഞ്ഞടുത്തു. രാമന്റെ അസ്ത്രമേറ്റ് താടകയുടെ വക്ഷസ്സു പിളര്‍ന്ന് കാടാകെ രക്തത്താല്‍ മുങ്ങി. ഒരു വന്മല പോലെ അവള് നിലം പതിച്ചു. വൈകാതെ അവളൊരു ഗന്ധര്‍വ സുന്ദരിയായി പരിണമിച്ചു. ശാപമോചനം നേടിയ താടക, രാമനെ വന്ദിച്ച് ഗന്ധര്‍വലോകത്തേക്ക് മടങ്ങി. അവിടെ നിന്ന് യാത്ര പുനരാരംഭിച്ച വിശ്വാമിത്രനും രാമലക്ഷ്മണന്മാരും സരയൂ, ഗോമതി നദികളുടെ സംഗമസ്ഥലത്തെത്തി. ഗോമതീനദിയുടെ കഥയും വിശ്വാമിത്രന് രാജകുമാരന്മാരെ പറഞ്ഞുകേള്‍പ്പിച്ചു.
ബ്രഹ്മപുത്രന്റെ മകനായിരുന്നു കുശനാഭന്. സുന്ദരികളായ കുറേ പുത്രിമാരുണ്ടായിരുന്നു കുശനാഭന്. വായുഭഗവാന് ഈ തരുണീമണികളെ കണ്ടു മോഹിച്ചു. തന്റെ ഭാര്യമാരാകാന്‍ വായു ഭഗവാന് അവരോട് ആവശ്യപ്പെട്ടെങ്കിലും ആ കന്യകമാര്‍ വിസമ്മതിച്ചു. വായു അവരെ ശപിച്ച് വിരൂപികളാക്കി. ഒടുവില്‍ കുശനാഭന് തന്റെ പുത്രിമാരെ ബ്രഹ്മദത്തമുനിക്ക് വിവാഹം ചെയ്തു നല്കി. മുനി തന്റെ ദിവ്യത്വം കൊണ്ട് അവരെ വീണ്ടും സുന്ദരികളാക്കി.
പുത്രന്മാര് ഇല്ലാതിരുന്ന കുശനാഭന് യാഗം നടത്തിയതിന്റെ ഫലമായി ഒരു പുത്രന് പിറന്നു. ഗാഥിയെന്നാണ് അവന് പേരു നല്‍കിയത്. കഥപറയുന്നതിനിടയില്‍ ഗാഥി തന്റെ പിതാവാണെന്നും വിശ്വാമിത്രന് രാമലക്ഷ്മണന്മാരെ അറിയിച്ചു. കൗശികയെന്നൊരു സഹോദരിയുമുണ്ടായിരുന്നു വിശ്വാമിത്രന്. ഭൃഗുപുത്രനായ ഋചീകനായിരുന്നു കൗശികയുടെ പതി. ഒരിക്കല്‍ ബ്രഹ്മാവിനെ കാണാന്‍ ഋചീകന് പുറപ്പെട്ടു. വിരഹദുഃഖം സഹിക്കവയ്യാതെ ഭര്‍ത്താവിനെ അനുഗമിച്ച കൗശികയെ ഋചീകന് ശപിച്ച് നദിയാക്കി മാറ്റി. അങ്ങനെ കൗശിക പുണ്യനദിയായ ഗോമതിയായിത്തീര്ന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: