കൊച്ചി : എറണാകുളം മുനമ്പം മനുഷ്യക്കടത്തു കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂന്നാം പ്രതി തിരുവനന്തപുരം വെങ്ങാന്നൂര്‍ സ്വദേശി അനില്‍കുമാര്‍, ഏഴാം പ്രതി ഡല്‍ഹി സ്വദേശി രവി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ആരോപണങ്ങള്‍ അതീവ ഗുരുതരവും രാജ്യ സുരക്ഷയെ ബാധിക്കുന്നതുമാണെന്ന് വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്.
വിദേശത്തേക്ക് കടന്നവരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവര്‍ എന്തിനാണ് വിദേശത്തേക്ക് പോയതെന്ന് വ്യക്തമായിട്ടില്ല. രാജ്യ സുരക്ഷ കണക്കിലെടുക്കുമ്പോള്‍ ഇവിടെ നിന്ന് കുറേപ്പേര് അജ്ഞാത സ്ഥലത്തേക്ക് പോയതിനെ നിസാരമായി കാണാന്‍ കഴിയില്ല. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. ഇപ്പോള്‍ ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി.
ഹര്‍ജി പരിഗണിക്കവെ കേസിലെ മുഖ്യ പ്രതി ശെല്വനടക്കം ആറ് പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 370 വകുപ്പ് പ്രകാരമുള്ള കുറ്റം (മനുഷ്യക്കടത്ത് ) കേസില്‍ ചുമത്തിയെന്ന് അഡി. എസ്.പി എം.ജെ. സോജന് ഹൈക്കോടതിയില്‍ അറിയിച്ചു. നേരത്തെ അനധികൃത കുടിയേറ്റമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
ഒന്നാം പ്രതി ശ്രീകാന്തനും ശെല്‍വനും ചേര്‍ന്ന് ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ഇരകളില്‍ നിന്ന് പണം വാങ്ങിയതായി ശെല്‍വനെയും സംഘത്തെയും ചോദ്യം ചെയ്തതില്‍ നിന്ന് വിവരം ലഭിച്ചു. ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് ഇവരെ വിദേശത്തേക്ക് കടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മനുഷ്യക്കടത്ത് കുറ്റം ചുമത്തി മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: