ന്യൂദല്‍ഹി: വോട്ടിങ് സമ്പ്രദായം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളോട് മോശമായി പ്രതികരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. മെച്ചപ്പെടാനുള്ള നിര്‍ദേശങ്ങളില്‍ നിന്ന് മുഖംതിരിച്ചുനില്ക്കാന് ഒരു സ്ഥാപനത്തിനും കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
വോട്ടിങ് യന്ത്രങ്ങളും വോട്ട് ചെയ്തതാര്ക്കെന്ന് കാണിക്കുന്ന രസീത് നല്കുന്ന വോട്ടര്‍ വേരിഫൈയബിള് പേപ്പര്‍ ഓഡിറ്റ് ട്രയല്‍സും (വിവിപാറ്റ് യന്ത്രം) തമ്മില്‍ ചേര്‍ച്ചയുണ്ടെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ സാമ്പിള്‍ പരിശോധനകള്‍ ഒരുക്കിക്കൂടെയെന്ന് കോടതി ചോദിച്ചു. ഇപ്പോള്‍ സംവിധാനം കൃത്യമാണെന്നും കൂടുതല്‍ ചേര്‍ച്ചാ പരിശോധന ആവശ്യമില്ലെന്നും കമ്മീഷന് മറുപടി നല്‍കിയതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
നീതിന്യായ വ്യവസ്ഥയടക്കം ഒരു സ്ഥാപനത്തിനും, മെച്ചപ്പെടാനുള്ള നിര്‍ദേശങ്ങളില്‍ നിന്ന് മുഖം തിരിക്കാനാവില്ല, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് ദീപക് ഗുപ്തയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി, കൂടുതല്‍ ചേര്‍ച്ചാ പരിശോധന ആവശ്യമില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സുദീപ് ജെയിനാണ് കോടതിയില്‍ പറഞ്ഞത്.
കാര്യങ്ങളെല്ലാം നിങ്ങള്‍ കൃത്യമായിട്ടാണ് ചെയ്യുന്നതെങ്കില്‍ വിവിപാറ്റ് സംവിധാനം നിങ്ങള്‍ സ്വയം എന്തുകൊണ്ട് ഏര്‍പ്പെടുത്തിയില്ല, കോടതി പറഞ്ഞ ശേഷമാണല്ലോ നിങ്ങള്‍ അത് കൊണ്ടുവന്നത് കോടതി ചോദിച്ചു.
2013ല്‍ സുപ്രീംകോടതി നിര്‍ദേശിച്ച ശേഷമാണ് വോട്ട് ചെയ്തയാള്‍ക്കു തന്നെ വോട്ട് ലഭിച്ചുവെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പാക്കാനുള്ള വിവിപാറ്റ് യന്ത്രങ്ങള്‍ കമ്മീഷന് ഏര്‍പ്പെടുത്തിയത്. അന്നും കോടതിക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു, ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സാമ്പിള്‍ പരിശോധന കൂടുതല്‍ നടത്തണം. അതിനുള്ള ബുദ്ധിമുട്ടുകള്‍ എന്താണെന്ന് കമ്മീഷന് പറയണം, കോടതി നിര്‍ദേശിച്ചു. വോട്ടിങ് യന്ത്രങ്ങളിലെ ഫലങ്ങളും വിവിപാറ്റുകളിലെ രസീതുകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചില പ്രതിപക്ഷ നേതാക്കളാണ് ഹര്‍ജി നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: