മുംബൈ: ഐപിഎല്ലില്‍ മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോണിയെ പിന്തള്ളി ദല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിന് പുത്തന്‍ റെക്കോഡ്. മുംബൈ ഇന്ത്യന്‍സിനെതിരെ ഐപിഎല്ലില്‍ അതിവേഗം അര്‍ധസെഞ്ചുറി നേടുന്ന താരമായി പന്ത്. ഋഷഭ്് പതിനെട്ട് പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതോടെ 2012ല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് ധോണി മുംബൈക്കെതിരെ ഇരുപത് പന്തില്‍ അര്‍ധശതകം കുറിച്ച റെക്കോഡാണ് തകര്‍ന്നത്. ഐപിഎല്ലില്‍ അതിവേഗം അര്‍ധസെഞ്ചുറി കുറിച്ചവരുടെ പട്ടികയില്‍ കിങ്സ് ഇലവന് പഞ്ചാബ് താരം കെ.എല്‍. രാഹുലാണ് ഒന്നാം സ്ഥാനത്ത്. 2018ല്‍ താരം ദല്‍ഹിക്കെതിരെ പതിനാല് പന്തില്‍ അര്‍ധസെഞ്ചുറി നേടി.
മുംബൈ ബൗളിങ്ങ് നിരയെ തച്ചുതകര്‍ത്ത പന്ത് ഇരുപത്തേഴ് പന്തുകളില്‍ 78 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഏഴു വീതം ഫോറും സിക്സും അടങ്ങുന്നതാണ് പന്തിന്റെ ഇന്നിങ്സ്. പന്തിന്റെ മികവില്‍ ദല്‍ഹി സ്വന്തമാക്കിയത് 37 റണ്‍സിന്റെ മിന്നുന്ന ജയം. അവസാന ഓവറുകളില്‍ പന്ത് തകര്‍ത്തടിച്ചതോടെ ദല്‍ഹി ഇരുപത് ഓവറില്‍ ആറു വിക്കറ്റിന് 213 റണ്‍സ് നേടി. ഓപ്പണര്‍ ശിഖര്‍ ധവാന് (43), കോളിന് ഇന്‍ഗ്രാം (47) എന്നിവരും തിളങ്ങി. മുംബൈക്കായി ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ മക്ലിനഗന് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 19.2 ഓവറില്‍ 176 റണ്‍സിന് പുറത്തായി. അര്‍ധസെഞ്ചുറി നേടിയ യുവരാജ് സിങ്ങിന് (53) മാത്രമാണ് മുംബൈ നിരയില്‍ പിടിച്ചുനില്‍ക്കാനായത്. ഇഷാന്ത് ശര്‍മ, കഗീസോ റബാഡ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: