കൊച്ചി: എറണാകുളം ലോക്സഭാമണ്ഡലത്തില്‍ ത്രികോണ മത്സരത്തിന് കളമൊരുങ്ങുമ്പോള്‍ സംസ്ഥാനത്ത് മാറിവന്ന രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ പ്രാധാന്യത്തോടെയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പിനെ കാണുന്നത്. മണ്ഡലത്തിന്റെ വികസന മുരടിപ്പും അഴിമതിയും കണ്ടുമടുത്ത ജനം എന്‍ഡിഎയ്ക്ക് അനുകൂലമായി ചിന്തിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം ജനവിധി തേടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ എന്‍ഡിഎയെ വിശ്വാസത്തിലെടുത്തു എന്നുള്ളതുതന്നെയാണ് പ്രതീക്ഷയ്ക്ക് പിന്‍ബലം നല്‍കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം വര്‍ധിപ്പിച്ച് എന്‍ഡിഎയ്ക്ക് ശക്തമായ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു. പതിറ്റാണ്ടുകളായി ഇരു മുന്നണികളെയും പ്രതിനിധീകരിച്ചവര്‍ മണ്ഡലത്തിന്റെ വികസന സ്വപ്നം തകര്‍ത്തു.
രണ്ടു മുന്നണികളുടെയും ജനവിരുദ്ധ നയങ്ങള്‍ക്കും കബളിപ്പിക്കല്‍ രാഷ്ട്രീയത്തിനും എതിരാകും ഇത്തവണത്തെ ജനവിധി. അഴിമതി, അക്രമം, വികസനം തുടങ്ങിയ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ഇരുമുന്നണികളും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും പ്രചാരണത്തിലൂടെയും ശക്തമായ മുന്നേറ്റമാണ് എന്‍ഡിഎ മണ്ഡലത്തില്‍ നടത്തുന്നത്.
ഇല്ലാക്കഥകള്‍ ചമച്ചും വ്യാജ പ്രചാരണങ്ങള്‍ നടത്തിയും ഇരുമുന്നണികളും ബിജെപിക്കെതിരെ രംഗത്തുവരുന്നുണ്ടെങ്കിലും അതൊന്നും ജനങ്ങള്‍ക്ക് മുന്നില്‍ ഏശാത്തത് എന്‍ഡിഎയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
ബിഡിജെഎസ് എന്‍ഡിഎയില്‍ എത്തിയത് ബിജെപിയ്ക്ക് കൂടുതല്‍ ശക്തിപകരുന്നുണ്ട്. മണ്ഡലത്തിലെ ഭൂരിഭാഗം മേഖലകളിലും ശക്തമായ പ്രവര്‍ത്തനത്തിലൂടെ എന്‍ഡിഎയുടെ വന്‍ മുന്നേറ്റത്തിനായിരിക്കും ഇക്കുറി തെരഞ്ഞെടുപ്പ് വേദിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: