കൊച്ചി: മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് വികസന തുടര്‍ച്ചയ്ക്ക് വോട്ട് ചോദിച്ച് കണ്ണന്താനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി കാട്ടി വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന സ്ഥാനാര്‍ത്ഥിക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇന്നലെ എറണാകുളം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം മാതാ അമൃതാനന്ദമയീദേവിയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് എറണാകുളത്തെത്തിയ അദ്ദേഹം പ്രവര്‍ത്തകര്‍ക്കൊപ്പം എളമക്കര പുതുക്കലവട്ടം ഭാഗങ്ങളില്‍ ഗൃഹസമ്പര്‍ക്കം നടത്തി. കുറച്ച് ദിവസങ്ങള്‍ മാത്രമാണുള്ളതെങ്കിലും പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചാണ് പ്രചാരണം. ചെല്ലുന്നിടങ്ങളിലെല്ലാം മാലിന്യവും, കുടിവെള്ളവുമെല്ലാം ചര്‍ച്ചയായി. എന്നും ജനങ്ങള്‍ക്കൊപ്പമുണ്ടാകും എന്ന വാഗ്ദാനം നല്‍കിയായിരുന്നു മടക്കം.
എളമക്കര ആര്‍എസ്എസ് ആസ്ഥാനമായ മാധവ നിവാസ് സന്ദര്‍ശിച്ചു. മുതിര്‍ന്ന പ്രചാരകനും ബാലഗോകുലം മാര്‍ഗദര്‍ശിയുമായ എം.എ.കൃഷ്ണന്റെ അനുഗ്രഹം വാങ്ങി. മുതിര്‍ന്ന സംഘ അധികാരികളുമായി അദ്ദേഹം ചര്‍ച്ച നടത്തി. തുടര്‍ന്ന് അദ്ദേഹം ജനറല്‍ ആശുപത്രിയില്‍ സേവാഭാരതി വിതരണം ചെയ്യുന്ന ഭക്ഷണശാല സന്ദര്‍ശിച്ചു. അവരുടെ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. പത്തരയോടെ കലൂരില്‍ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന കാര്യാലയത്തിലെത്തിയ കണ്ണന്താനത്തെ വിഎച്ച്പി സംസ്ഥാന പ്രസിഡന്റ്.എസ്.ജെ.ആര്.കുമാര്‍, കെ.എ.എസ്. പണിക്കര്‍ തുടങ്ങിയവര്‍ ഷാളണിയിച്ച് സ്വീകരിച്ചു. പാവകുളം ക്ഷേത്ര ഭാരവാഹികളും സ്വീകരണമൊരുക്കി.
കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമത്തിലെത്തിയ സ്ഥാനാര്‍ത്ഥിയെ സി.എസ്. മുരളീധരന്, കെ.എന്‍.കര്‍ത്ത, സി.ജി.രാജഗോപാല്‍, അഭിനു സുരേഷ് ടി.പി.,സുനില്‍ തീരഭൂമി തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.
അവിടെ നിന്ന് ഭാരത് വികാസ് പരിഷത്തിന്റെ പ്രധാന പ്രവര്‍ത്തകരുടെ യോഗസ്ഥലത്തെ സ്വീകരണ പരിപാടിലെത്തിയ കണ്ണന്താനത്തെ സോണല്‍ സെക്രട്ടറി. പി.വി.അതികായന്, സംസ്ഥാന പ്രസിഡന്റ് രാജഗോപാല്‍ പൈ, ദേശീയ സെക്രട്ടറി ഹരിഹര കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്. അഡ്വ: നോബിള്‍മാത്യു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി.അഡ്വ. കെ.എസ്. ഷൈജു, വിഷ്ണു പ്രവീണ്‍, യു ആര്. രാജേഷ്, ഡി.എസ്. സുരേഷ്, മണികണ്ഠന്, ഹരി തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: