കോഴിക്കോട്: ഇന്ത്യന്‍ ജനതയുടെ വിശപ്പകറ്റാന്‍ പരിശ്രമിച്ച ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് എഴുത്തുകാരി പി. വത്സല പറഞ്ഞു. വത്സന് നെല്ലിക്കോട് രചിച്ച ‘ഇന്ത്യ നരേന്ദ്രമോദിയിലൂടെ’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ഒരു ഭരണാധികാരിക്കും അഞ്ച് വര്‍ഷം കൊണ്ട് പുതിയ ഭാരതത്തെ സൃഷ്ടിക്കാനാവില്ല. രണ്ടാമതൊരവസരം കൂടി ലഭിച്ചാല്‍ മോദി ദൗത്യം പൂര്‍ത്തിയാക്കും. സ്വന്തം രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിച്ച പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹം ആവിഷ്ക്കരിച്ച പദ്ധതികളെല്ലാം അതിനു വേണ്ടിയുള്ളതാണ്.
മോദി ഇപ്പോള്‍ ഭരിക്കുന്നത് പോലെയല്ലാതെ ഇന്ത്യയെ ഭരിക്കാനാവില്ല. പരിഷ്കരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നരേന്ദ്രമോദിക്ക് അഞ്ചു വര്‍ഷം കൂടി ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഗാന്ധിജിയെ കണ്ട സ്ഥാനത്താണ് മോദിയെ ഇന്ന് അമേരിക്ക കാണുന്നത്.
സാധാരണക്കാരനായി ജനിച്ച് സ്വന്തം ചിന്ത കൊണ്ടാണ് മികച്ച ഭരണാധികാരിയായി അദ്ദേഹം മാറിയത്. നെഹ്റുവിന് ശേഷം ഇന്ത്യ കണ്ട മികച്ച ഭരണാധികാരിയാണ് മോദിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രൊഫ. എ. ശ്രീദേവി പുസ്തകം ഏറ്റുവാങ്ങി. ചേറ്റൂര്‍ ബാലകൃഷ്ണന് അദ്ധ്യക്ഷനായി. പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണന്, ഡോ. കെ.എം. പ്രിയദര്ശന്ലാല്, ഡോ. ഉള്ളൂര്‍ എം. പരമേശ്വരന്, പി. ബാലകൃഷ്ണന്, അരവിന്ദാക്ഷന് കൊന്നക്കല്‍, കെ.ടി. സുധാകരന്, ഗോപി കൂടല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. വത്സന് നെല്ലിക്കോട് മറുപടി പ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: