ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ ദാരിദ്ര്യം കുറച്ചെന്ന് ഒടുവില്‍ കോണ്‍ഗ്രസിനും ബോധ്യമായി. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കുന്നതിനിടെയാണ് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ ദരിദ്രരുടെ എണ്ണം പതിന്മടങ്ങ് കുറഞ്ഞെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ തന്നെ വ്യക്തമാക്കിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് 40 കോടി പേര് ദാരിദ്ര്യരേഖയ്ക്ക് താഴെയുണ്ടെന്നായിരുന്നു കണക്ക്.
എന്നാല്‍, ദരിദ്രര്‍ക്കായി രാഹുല്‍ പ്രഖ്യാപിച്ച മിനിമം വരുമാന പദ്ധയില്‍ രാജ്യത്തെ 25 കോടി പേര് മാത്രമാണ് ഉള്‍പ്പെടുക. അഞ്ചു വര്‍ഷത്തെ ഭരണംകൊണ്ട് 15 കോടി പേരെ ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്കെത്തിക്കാന്‍ മോദിക്കായി എന്നതിന്റെ തെളിവാണിത്.
2011 ല്‍ യുപിഎ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കണക്കിന്റെ അടിസ്ഥാനത്തില്‍ അഞ്ചു പേര് അടങ്ങുന്ന ഒരു കുടുംബത്തിന്റെ മാസവരുമാനം ഗ്രാമങ്ങളില്‍ 4080 രൂപയിലും നഗരങ്ങളില്‍ 5000 രൂപയിലും കുറവാണെങ്കില്‍ അവര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ് രേഖപ്പെടുത്തിയത്.
ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി രാഹുല്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ പ്രതിമാസം 6,000 രൂപ മുതല്‍ 12,000 രൂപ ഉറപ്പാക്കുമെന്നാണ് വാഗ്ദാനം. അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും വിശദീകരണം. അതായത് രാജ്യത്തെ ജനസംഖ്യയുടെ ഇരുപത് ശതമാനം പേര് മാത്രമേ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളൂവെന്നാണ് കോണ്‍ഗ്രസ് സമ്മതിച്ചത്. നേരത്തെ യുപിഎ ഭരണകാലത്ത് മുപ്പത് ശതമാനത്തിലധികമായിരുന്നു ദരിദ്രജനസംഖ്യ. ‘ഗരീബീ ഹഠാവോ’ എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ദിരാഗാന്ധി പലവട്ടം വോട്ട് വാങ്ങി അധികാരത്തിലെത്തിയിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് ആറു പതിറ്റാണ്ടോളം അധികാരം കൈയാളിയിട്ടുണ്ട്. എന്നാല്‍, ദരിദ്രരുടേയും കര്‍ഷകരുടേയും ജീവിത നിലവാരമുയര്‍ത്താന്‍ യാതൊന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന കോണ്‍ഗ്രസിന്റെ കുറ്റസമ്മതം കൂടിയാണ് രാഹുലിന്റെ മിനിമം വരുമാന പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: