ന്യൂദല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന് മസൂദിനെ ആഗോള ഭീകരന് മസൂദ് അസറിന്റെ മരുമകനെന്ന് അഭിസംബോധന ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ ഷഹറന്‍പൂരില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി രാഘവ് ലഖന്പാലിനെതിരെയാണ് ഇമ്രാന് മസൂദ് മത്സരിക്കുന്നത്.
മസൂദ് അസറിന്റെ മരുമകന് ഷഹറന്‍പൂരില്‍ വന്ന് അദ്ദേഹത്തിന്റെ ഭാഷ സംസാരിക്കുകയാണെന്ന് ഇമ്രാന് മസൂദിന്റെ പേര് എടുത്ത് പറയാതെ യോഗി വ്യക്തമാക്കി. ഷഹറന്‍പൂരില്‍ നിന്നുള്ള ആരെങ്കിലും മസൂദിന്റെ ഭാഷ സംസാരിക്കുന്ന ഒരാളെ വിജയിക്കാന്‍ അനുവദിക്കുമോ. വികസനവും സുരക്ഷയുമാണ് അടയാളമെങ്കില്‍ രാഘവ് ലഖന്പാലിനല്ലെ വിജയമെന്നും ജനങ്ങളോടായി യോഗി ചോദിച്ചു.
2014ലെ പൊതു തെരഞ്ഞെടുപ്പില്‍ 65000ത്തില്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി ലഖന്പാല് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഇമ്രാന് മസൂദിനെ പരാജയപ്പെടുത്തിയത്. നരേന്ദ്രമോദിയെ കഷണങ്ങളായി അരിയുമെന്ന പ്രചരണവേളയിലെ ഇമ്രാന്റെ പ്രസംഗം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ഭീകരര്‍ക്കെതിരെ ശക്തമായ നടപടികളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയ യോഗി മസൂദ് അസറിനും ഒസാമ ബിന്‍ ലാദന്റെ ഗതിയാകും വരുന്നതെന്നും ചൂണ്ടിക്കാട്ടി.
ബിന്‍ലാദനെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാം. അയാള്‍ ക്രൂരമായ കൊല ചെയ്യപ്പെട്ടു. ഒരു ദിവസം മസൂദിനും ഇതേ ഗതി വരും. നിങ്ങള്‍ ഭയപ്പെടേണ്ടെന്നും യോഗി പറഞ്ഞു.
മുന്‍ സര്‍ക്കാരുകള്‍ ഭീകരര്‍ക്ക് വിളമ്പിയത് ബിരായാണ്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ഭീകരരെ ബുള്ളറ്റുകളും ബോംബുകളും ഉപയോഗിച്ച് തുരത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: