മുംബൈ : കൊല്ലം ഓച്ചിറയില്‍ കാണാതായ രാജസ്ഥാന് സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി മുഹമ്മദ് റോഷന്. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിവന്നതാണെന്നും റോഷന് പോലീസിന് നല്കി മൊഴിയില്‍ അറിയിച്ചു.
രണ്ട് വര്‍ഷത്തോളമായി തങ്ങള്‍ പ്രണയത്തിലാണ്. ഇത് വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് വീട് വിട്ടത്. പെണ്‍കുട്ടിക്ക് 18 വയസ്സുണ്ടെന്നും റോഷന് അറിയിച്ചു.
ട്രെയിനില്‍ മംഗലാപുരത്ത് എത്തി ഒരു ദിവസം അവിടെ തങ്ങി. ഒരു ബന്ധു മുംബൈയില്‍ ഉള്ളതിനാല്‍ മംഗളൂരുവില്‍ നിന്നും ഇങ്ങോട്ട് തിരിക്കുകയായിരുന്നു. രാജസ്ഥാനിലുള്ള യുവാവുമായി വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്നാണ് ഒളിച്ചോടിയതെന്ന് പെണ്‍കുട്ടിയും മൊഴി നല്‍കിയിട്ടുണ്ട്. മുംബൈ പനവേലിലെ ചേരി പ്രദേശത്ത് ഒറ്റമുറി വീട്ടിലാണ് ഇരുവരും ഇത്രയും ദിവസം താമസിച്ചിരുന്നത്. മുംബൈ മലയാളി അസോസിയേഷന്റെ സഹകരണത്തോടെ കേരള പോലീസിന്റെ ഷാഡോ സംഘമാണ് ഇരുവരേയും കണ്ടെത്തിയത്.
അതേസമയം പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രോഖകളൊന്നും മാതാപിതാക്കള്‍ ഹാജരാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇരുവരേയും കോടതിയില്‍ ഹാജരാക്കിയശേഷം കേരളത്തില്‍ എത്തിക്കും. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കും വിധേയമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: