തൊടുപുഴ/ കോട്ടയം: കോട്ടയം ജില്ലയില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കും ഇടുക്കി ജില്ലയില്‍ നാലു പേര്‍ക്കും സൂര്യാഘാതമേറ്റു. കോട്ടയം നഗരം, ഉദയനാപുരം, കുറുമുള്ളൂര്‍, പട്ടിത്താനം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് സൂര്യാഘാതമേറ്റത്. എല്ലാവര്ക്കും സാരമായ പൊള്ളലുണ്ട്. ഇവര്‍ തൊട്ടടുത്ത ആശൂപത്രികളില്‍ ചികിത്സ തേടി. കോട്ടയത്ത് താപനില 40 ഡിഗ്രിയോട് അടുക്കുമ്പോഴാണ് ഇന്നലെ സൂര്യാഘാതമേറ്റത്.
കോട്ടയം നഗരസഭയിലെ ശുചീകരണത്തൊഴിലാളി മുള്ളന്‍കുഴി സ്വദേശി പി.എം. ശേഖര്‍, ഉദയനാപുരത്ത് തെര. പ്രചാരണത്തിനിടെ യുഡിഎഫ് പ്രവര്ത്തകന് അരുണ്‍, ഏറ്റുമാനൂരില്‍ നിര്‍മ്മാണ തൊഴിലാളികളായ പട്ടിത്താനം സ്വദേശി തങ്കച്ചന്, കുറുമുള്ളൂര്‍ സ്വദേശി സജി, കാഞ്ഞിരപ്പള്ളിയില്‍ ആദിയയെന്ന കുട്ടി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ശേഖര്‍ ബേക്കര്‍ ജംഗ്ഷനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കാലിലും, കയ്യിലും പൊള്ളലേറ്റതായി കണ്ടത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പണിക്കിടെയാണ് തങ്കച്ചന് പൊള്ളലേറ്റത്. സജിയുടെ ശരീരത്തില്‍ കറുത്ത പാട് ഉണ്ടായി. ഇരുവരും ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. ആദിയയുടെ മുഖത്തും കൈയ്ക്കും പൊള്ളലേറ്റു.
ഇടുക്കി കരിമണ്ണൂര്‍ മുളപ്പുറം സ്വദേശി പോള്‍ (80), രാജാക്കാട് തകിടിയേല്‍ മാത്യു (58), കാഞ്ഞിരമറ്റം പാലാട്ട് ഗോപിനാഥന് (63) എന്നിവരടക്കം നാലു പേര്‍ക്കാണ് പൊള്ളലേറ്റത്. പോള്‍ ഇന്നലെ പകല്‍ വെയില്കൊണ്ടിരുന്നു. ഇതിന് ശേഷം പുറത്ത് നീറ്റലുണ്ടാവുകയും വേദന അനുഭവപ്പെടുകയും ചെയ്തു.
മാത്യുവിന് കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ തിങ്കളാഴ്ചയാണ് സൂര്യാതപമേറ്റത്. ഗോപിനാഥന് പ്ലംബിങ് ജോലിക്കിടെ ശനിയാഴ്ചയാണ് പൊള്ളലേറ്റത്. ഇന്നലെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമാണെന്ന് തിരിച്ചറിഞ്ഞത്. കൈക്കും, ചെവിയുടെ പിന്നിലും പുറത്തും പൊള്ളലേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: