കൊച്ചി: പല ലോകരാജ്യങ്ങളും സമഗ്രാധിപത്യത്തിന്റെയും ഏകാധിപത്യത്തിന്റെയും പാതയിലേക്കുള്ള പ്രവണത കാണിക്കുമ്പോഴും ഇന്ത്യ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പാതയിലാണെന്നത് അഭിമാനമുണ്ടാക്കുന്നുവെന്ന് കത്തോലിക്കാ ബിഷപ് കോണ്‍ഫറന്‍സ്. ഭരണഘടനാ മൂല്യങ്ങള്‍ക്കൊപ്പം ധാര്‍മികമൂല്യങ്ങളും മതബോധവും സംരക്ഷിക്കുന്നവരാണ് ഭരണത്തില്‍ വരേണ്ടതെന്ന് കെസിബിസി പ്രസിഡന്റ് ബിഷപ് സൂസെപാക്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പൊതുതെരഞ്ഞെടുപ്പില്‍ സഭാ വിശ്വാസികളുടെ രാഷ്ട്രീയ നിലപാട് സ്വരൂപിക്കുന്നതിനുള്ള ഈ മാര്‍ഗരേഖ ഏപ്രില്‍ ഏഴിന് സിറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്ക സഭകളിലെ ദേവാലയങ്ങളിലും ദിവ്യബലി അര്‍പ്പിക്കുന്ന സ്ഥാപനങ്ങളിലും വായിക്കണമെന്നും നിര്‍ദേശിക്കുന്നു. മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. മതത്തിന്റെ പേരില്‍ ഉയരുന്ന എല്ലാ തീവ്രവാദ ഭീകരവാദ നിലപാടുകളെയും വിട്ടുവീഴ്ചയില്ലാതെ ചെറുത്തുതോല്‍പ്പിക്കുന്ന രാഷ്ട്രീയ നേതൃത്വമാണ് ഉണ്ടാകേണ്ടത്. രാജ്യത്തിന്റെ അഖണ്ഡതയും നിലനില്‍പ്പും സംരക്ഷിക്കുന്ന സംവാദത്തിന്റെയും സഹകരണത്തിന്റെയും പരസ്പര ശാക്തീകരണത്തിന്റെയും സമീപനം പുലര്‍ത്തുന്ന നേതാക്കളെയാണ് ആവശ്യം. പാശ്ചാത്യ രാജ്യങ്ങളെ അന്ധമായി അനുകരിക്കുന്ന നിയമനിര്‍മാണം ഭാരതത്തിന്റെ സംസ്കൃതിക്കും സാമൂഹ്യജീവിതത്തിനും ചേരുന്നതല്ല. സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റായ കുടുംബത്തിന്റെ ഭദ്രതയും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണവും സുരക്ഷിതത്വവും ഭരണകര്‍ത്താക്കള്‍ കണക്കിലെടുക്കണം, പ്രസ്താവന പറയുന്നു.
കത്തോലിക്കാ സഭയ്ക്ക് ഏതെങ്കിലും ഒരു പ്രത്യേക മുന്നണിയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ സ്ഥാനാര്‍ഥിയുമായോ സവിശേഷ ബന്ധമോ പ്രത്യയശാസ്ത്ര ആഭിമുഖ്യമോ ഇല്ല. ജനാധിപത്യവും മതേതരത്വവും ഉള്‍പ്പെടെയുള്ള ഭരണഘടനാ മൂല്യങ്ങള്‍ കാക്കുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമഗ്ര പുരോഗതിയും ഉറപ്പുവരുത്തുന്നതിനും അതിനു കഴിയുന്നവരെ തെരഞ്ഞെടുക്കുന്നതിനും കത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമെന്നും പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: