തിരുവനന്തപുരം: കഴിഞ്ഞ വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്ത് ഡ്രോണ്‍ ക്യാമറ പറത്തിയവരെ കണ്ടുപിടിക്കാനാകാതെ പോലീസ്. ഇതിനിടെ തിങ്കളാഴ്ച രാത്രി പോലീസ് ആസ്ഥാനത്തിനു സമീപവും ഡ്രോണ്‍ പറന്നു.
കോവളത്ത് പട്രോളിങ് നടത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് വിക്രം സാരാഭായ് സ്പേസ് റിസെര്‍ച്ച് സെന്റര്‍ ഉള്‍പ്പടെയുള്ള പ്രദേശത്ത് വ്യാഴാഴ്ച രാത്രി ഡ്രോണ്‍ കണ്ടത്. തീരദേശ റെയില്‍ പാത സര്‍വെയ്ക്കായി മുംബൈയില്‍ നിന്നെത്തിയ ഏജന്‍സിയുടെ ഡ്രോണാണിതെന്ന് പോലീസ് പറയുന്നു. കമ്പനിയുടെ കൈയില്‍ നിന്ന് നഷ്ടപ്പെട്ടതാണിത്.
എന്നാല്‍, ആ ഡ്രോണ്‍ അല്ല ഇതെന്നാണ് കമ്പനി ജീവനക്കാരന് പോലീസിന് മൊഴി നല്‍കിയത് നേമത്ത് നിന്നാണ് ഡ്രോണ്‍ നഷ്ടപ്പെട്ടതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. സംഭവത്തെ ഗൗരവത്തോടെ കാണുന്നുവെന്നും വിശദമായ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന് പറഞ്ഞു. ഇതിനിടെ തിങ്കളാഴ്ച രാത്രി സംസ്ഥാന പോലീസ് ആസ്ഥാനത്തിന് മുകളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ ക്യാമറ പറന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
പോലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഡ്രോണ്‍ കണ്ടത്. കെട്ടിടത്തിന്റെ അഞ്ചാം നിലയ്ക്ക് സമീപത്ത് കൂടി ഇത് പറന്നെന്നാണ് പറയുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപവും ഡ്രോണ്‍ പറന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുള്‍പ്പെടെയുള്ള തീരമേഖലകളില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കടല്‍മാര്‍ഗം ഭീകരര്‍ നുഴഞ്ഞു കയറാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കിയിരുന്നു.
കര്‍ശന നടപടിയെന്ന് ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രോണ്‍ ക്യാമറകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അനധികൃത ഡ്രോണുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ലൈസന്‍സ് വേണ്ടാത്ത ചൈനീസ് ഡ്രോണുകള്‍ക്കായി സംസ്ഥാന വ്യാപകമായി പരിശോധനയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി.
ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള വിശദമായ അന്വേഷണവും പരിശോധനയും നടക്കും.
ഡ്രോണ്‍ പറത്തല്‍ കേസില്‍ എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണച്ചുമതല. ‘ഓപ്പറേഷന് ഉഡാന്‍’ എന്നാണ് അന്വേഷണത്തിന് നല്‍കിയിരിക്കുന്ന പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: