ന്യൂദല്‍ഹി: രാജ്യമൊട്ടാകെ ചൂടും തെരഞ്ഞെടുപ്പ് ചൂടും കത്തിക്കയറുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പ്രചാരണം തുടങ്ങും. യുപിയിലാണ് തുടക്കം. വരുന്ന ഒന്നര മാസം കൊണ്ട് 125 ലേറെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ മോദി പ്രസംഗിക്കും. ബിജെപി അധ്യക്ഷന്‍ അമിത്ഷാ നൂറ്റന്‍പതിലേറെ യോഗങ്ങളാകും അഭിസംബോധന ചെയ്യുക. നാളെ ആദ്യത്തെ റാലി യുപിയിലെ മീററ്റില്‍. ഏപ്രില്‍ 11ന് ആദ്യഘട്ട വോട്ടെുപ്പ് നടക്കുന്ന യുപിയിലെ പടിഞ്ഞാറന്‍ മേഖലയില്‍ ബിജെപി എട്ടു സീറ്റുകള്‍ പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യുപിയില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
നാളെ വൈകിട്ട് മോദി ഉത്തരാഖണ്ഡിലെ രുദ്രപ്പൂരിലും പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. ഇവിടത്തെ അഞ്ചു സീറ്റുകളും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയിരുന്നു. ഇക്കുറിയും അഞ്ചും ബിജെപിക്ക് ലഭിക്കുമെന്നാണ് സര്‍വെകള്‍ പറയുന്നത്.
നാളെത്തന്നെ മോദി ജമ്മുകശ്മീരിലെ അഖനൂരില് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. വെള്ളിയാഴ്ച ഒഡീഷയിലെ കൊരാപ്പട്ടിലും തെലങ്കാനയിലെ മെഹബൂബ നഗറിലും ആന്ധ്രയിലെ കര്‍ണൂലിലും പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും. 30, 31, ഏപ്രില്‍ മൂന്ന് തീയതികളില്‍ ആസാമിലും ബംഗാളിലുമാണ് മോദിയുടെ പ്രസംഗങ്ങള്‍. 31ന് അരുണാചലിലെ ഇറ്റാനഗറിലാണ് ഒരു പരിപാടി. മോദി മുഴുവന്‍ സംസ്ഥാനങ്ങളിലും ഏതാനും യോഗങ്ങളില്‍ പങ്കെടുക്കുന്നുെണ്ടന്ന് ഉറപ്പാക്കുന്ന തരത്തിലാണ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ ക്ലസ്റ്ററുകളായി തിരിച്ചാണ് എന്‍ഡിഎയുടെ പ്രചാരണം. മൂന്നോ നാലോ പാര്‍ലമെന്റ് മണ്ഡലങ്ങളാണ് ഒരു ക്ലസ്റ്ററില്‍. ക്ലസ്റ്ററിലെ ഒരു പാര്‍ലമെന്റ് മണ്ഡലത്തിലെങ്കിലും മോദി എത്തിയിരിക്കും.
യുപിയില്‍ മാത്രം 20 ക്ലസ്റ്ററുകളുണ്ട്. ബീഹാറിലും ബംഗാളിലും കുറഞ്ഞത് പത്തു വീതം യോഗങ്ങളില്‍ മോദി പ്രസംഗിക്കും. യുപിയിലും ബീഹാറിലും ബംഗാളിലുമായി 162 ലോക്സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 106 എണ്ണം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയിരുന്നു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: