മട്ടാഞ്ചേരി: എറണാകുളം എംപി പ്രൊഫ. കെ.വി. തോമസ് ഇടഞ്ഞുതന്നെ! സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്ന് അവസാനനിമിഷം പുറത്തായ കെ.വി. തോമസ് എംപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ് ആഴ്ച പിന്നിട്ടിട്ടും മണ്ഡലത്തിലെത്താതെ ദല്‍ഹിയില്‍ തുടരുകയാണ് എംപി. മറ്റ് ഒട്ടുമിക്ക സിറ്റിങ് എംപിമാര്‍ക്കും സീറ്റു നല്കിയപ്പോള്, പ്രായക്കൂടുതലെന്ന കാരണം പറഞ്ഞ് മാറ്റിനിര്‍ത്തപ്പെട്ട കെ.വി. തോമസ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.
രാഹുലിന് അനഭിമതനും സോണിയക്ക് പ്രിയപ്പെട്ടവനുമായാണ് തോമസ് മാസ്റ്ററെ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. ഹെബി ഈഡന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിന് സാധ്യതയേറിയതറിഞ്ഞ് ദല്‍ഹിയില്‍ പോയ കെ.വി. തോമസ് എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് കെപിസിസിയിലും ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
ആറ് തവണ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച തോമസിന്റെ അസാന്നിധ്യം ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയുമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
പൊതുപരിപാടികളില്‍ നിന്ന് എംപി വിട്ടുനില്‍ക്കുന്നത് ജനങ്ങളിലും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ജന്മദേശമായ കുമ്പളങ്ങിയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമില്ലാത്ത അവസ്ഥയാണെന്ന് നിരീക്ഷകരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: