ന്യൂദല്‍ഹി: ഇന്ത്യ വന്‍ ബഹിരാകാശ ശക്തിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയിച്ചു. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. ഇ ‘മിഷന് ശക്തി’ അത്യന്തം കഠിനമായ ഓപ്പറേഷനായിരുന്നു. ഇന്നു നടത്തിയ ഈ നടപടി മൂന്നു മിനിറ്റില്‍ ലക്ഷ്യം കണ്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണിത്. ഇതു സകല ഭാരതീയര്‍ക്കും അഭിമാന നിമിഷമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി വ്യക്തമാക്കി.
300 കിലോമീറ്റര്‍ ഉയരത്തിലുള്ള ഉപഗ്രഹത്തെയാണ് വീഴ്ത്തിയത്. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറി. എ – സാറ്റ് (A-SAT) എന്നു പേരിട്ടിരിക്കുന്ന മിസൈല്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ (എല്‍ഇഒ) പ്രവര്‍ത്തനത്തിലിരുന്ന ഉപഗ്രഹമാണ് മിസൈല്‍ തകര്‍ത്തത്. ഇതോടെ ഏതെങ്കിലും ശത്രുരാജ്യം ചാരവൃത്തിക്കായി നിരീക്ഷണ ഉപഗ്രഹം ഉപയോഗിച്ചാല്‍ അതു നശിപ്പിക്കാനുള്ള ശക്തി ഇന്ത്യ കൈവരിച്ചിരിക്കുന്നു.ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേല്‍ നിരീക്ഷണം നടത്തിയാല്‍ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്ത്താം.
ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 160 മുതല്‍ 2000 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് എല്‍ഇഒ. അതിനു മുകളില്‍ 2000 മുതല്‍ 35,786 വരെ മീഡിയം എര്‍ത്ത് ഓര്‍ബിറ്റെന്നും അതിനു മുകളിലേക്കുള്ളത് ജിയോ സ്റ്റേഷനറി ഓര്‍ബിറ്റും എന്നും അറിയപ്പെടുന്നു. ഗവേഷണ ആവശ്യങ്ങള്‍ക്കാണെങ്കില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് സാധാരണ ഇന്ത്യയ്ക്ക് സാറ്റലൈറ്റുകള്‍ അയയ്ക്കേണ്ട ആവശ്യമില്ല.
അടുത്തിടെ ഇന്ത്യ ഒരു മൈക്രോസാറ്റ് (കൃത്രിമ ഉപഗ്രഹത്തിന്റെ ചെറുപതിപ്പ്) എല്‍ഇഒയിലേക്ക് അയച്ചിരുന്നു. പ്രതിരോധ ആവശ്യങ്ങള്‍ക്ക് അയച്ചതാണെന്നായിരുന്നു ഡിആര്‍ഡിഒ വ്യക്തമാക്കിയത്. ഈ മൈക്രോസാറ്റിനെയാണ് ഇപ്പോള്‍ മിസൈല്‍ ഉപയോഗിച്ചു തകര്‍ത്തതെന്നാണു കരുതുന്നത്. മറ്റൊരു രാജ്യത്തിന്റെ ഉപഗ്രഹത്തെ തകര്‍ക്കുകയാണെങ്കില്‍ അതു യുദ്ധ പ്രഖ്യാപനമായാണു കണക്കാക്കുക.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്ക് പുതിയ ശക്തിയേകുന്നതാണ് എ – സാറ്റ് മിസൈലിന്റെ വിജയം. ഇന്ത്യയുടെ ഈ കഴിവ് ഒരിക്കലും മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിക്കില്ലെന്ന് രാജ്യാന്തര സമൂഹത്തിന് ഉറപ്പുനല്‍കുന്നെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സുരക്ഷയ്ക്കും പ്രതിരോധ ആവശ്യത്തിനുമായാണ് പരീക്ഷണം. ബഹിരാകാശത്ത് ആയുധക്കോപ്പുകള്‍ ഉപയോഗിക്കുന്നതിന് എതിരാണ് ഇന്ത്യ. ഈ പരീക്ഷണം രാജ്യാന്തര നിയമങ്ങളെയോ ഉടമ്പടികളെയോ ലംഘിക്കുന്നതല്ലെന്നും മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: