തിരുവനന്തപുരം : സംസ്ഥാനത്ത് സൂര്യാഘാതം ഏല്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിന് മാനദണ്ഡം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ചൂട് കനത്തതോടെ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി സര്‍ക്കാര്‍ വിളിച്ച അടിയന്തരയോഗത്തിലാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വേനല്‍ കടുത്തതോടെ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗവും വിഷയം ചര്‍ച്ച ചെയ്തു. പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കാനായി അടിയന്തര യോഗം വിളിച്ച് ചേര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറിക്കായിരിക്കും വരള്‍ച്ച സംബന്ധിച്ച ഏകോപന ചുമതല.
സൂര്യാഘാതത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി. പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി കളക്ടര്‍മാരുമായി വീഡിയോ കോണ്ഫ്രന്സില് വിലയിരുത്തും. ശുദ്ധജല ലഭ്യത ഉറപ്പു വരുത്താന്‍ ജില്ലാ തലത്തില്‍ കണ്ട്രോള് റൂമുകള്‍ തുറക്കും.
അതേസമയം സംസ്ഥാനത്ത് ബുധനാഴ്ചയും, വ്യാഴാഴ്ചയും ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാകും ഉയര്‍ന്ന താപനില രേഖപ്പെടുത്തുക. സൂര്യാഘാതം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: