തിരുവനന്തപുരം: പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ നാലാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി അഞ്ചിന് സൂക്ഷ്മ പരിശോധന, എട്ടു വരെ പിന്‍വലിക്കാന്‍ സമയം
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ ഇന്നു മുതല്‍ (മാര്‍ച്ച് 28) സ്വീകരിക്കും. വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍ നാലു വരെയാണ് പത്രിക സ്വീകരിക്കുന്നത്.
റിട്ടേണിങ് ഓഫിസറുടെ അഭാവത്തില്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ നാമനിര്‍ദേശ പത്രികകള്‍ സ്പെസിഫൈഡ് എ.ആര്.ഒയായ സബ് കളക്ടര്‍ കെ. ഇമ്പശേഖറിനും ആറ്റിങ്ങല്‍ മണ്ഡലത്തിലേത് സ്പെസിഫൈഡ് എ.ആര്.ഒയായ റെവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ മോന്‍സി പി. അലക്സാണ്ടറിനും സമര്‍പ്പിക്കാം.
പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11നും വൈകിട്ട് മൂന്നിനുമിടയിലാണ് പത്രികകള്‍ സ്വീകരിക്കുന്നത്. ദേശീയ സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിക്ക് ഒരു നാമനിര്ദേശകന് മതിയാകും. എന്നാല്‍, അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിക്കും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും പത്തു നാമനിര്‍ദേശകര്‍ വേണം.
സ്ഥാനാര്‍ഥിയടക്കം അഞ്ചു പേരെ മാത്രമേ പത്രികാ സമര്‍പ്പണത്തിനായി വരണാധികാരിയുടെ ഓഫിസിലേക്കു പ്രവേശിപ്പിക്കൂ. സ്ഥാനാര്‍ഥിക്കൊപ്പം മൂന്നു വാഹനങ്ങള്‍ മാത്രമേ റിട്ടേണിങ് ഓഫിസറുടെ കാര്യാലയം സ്ഥിതിചെയ്യുന്ന സിവില്‍ സ്റ്റേഷന് മന്ദിരത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ പ്രവേശിപ്പിക്കൂ. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാലു സെറ്റ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികയ്ക്കൊപ്പം ഫോം 26ല്‍ സത്യവാങ്മൂലവും നല്‍കണം. സ്ഥാനാര്‍ഥിയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ അടക്കമുള്ള സ്വത്ത്, വായ്പാ വിവരങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കുടിശികയുടെ വിവരങ്ങള്‍ തുടങ്ങിയവ ഇതില്‍ രേഖപ്പെടുത്തണം. പത്രിക സമര്‍പ്പിക്കുന്നയാളുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ടെങ്കില്‍ അവ സംബന്ധിച്ച എഫ്.ഐ.ആര്. അടക്കമുള്ള പൂര്‍ണ വിവരങ്ങളും ഫോം 26ല്‍ പരാമര്‍ശിക്കണം. 25000 രൂപയാണ് സ്ഥാനാര്‍ഥികള്‍ കെട്ടിവയ്ക്കേണ്ട തുക. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ 12500 രൂപയാണ് കെട്ടിവയ്ക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: