ഉപഗ്രഹങ്ങളെ തകര്‍ക്കാനുള്ള മിസൈല്‍ സംവിധാനങ്ങളെ ആന്റി സാറ്റലൈറ്റ് (എ സാറ്റ്) മിസൈലുകള്‍ എന്നാണ് വിളിക്കുക. ഇവ സ്വന്തമായി വികസിപ്പിക്കാന്‍ ഇന്ത്യ തയാറാക്കിയ പദ്ധതിയാണ് മിഷന് ശക്തി.
ഭൂമിയോട് അടുത്തുള്ള ഉപഗ്രങ്ങളെയാണ് വേണ്ടിവന്നാല്‍ നശിപ്പിക്കുക. എഇഒ(ലോ എര്‍ത്ത് ഓര്‍ബിറ്റ്) എന്നാല്‍ ഭൂമിയോട് വളരെ അടുത്തുള്ള, ഭൂമിയില്‍ നിന്ന് ഉയരം കുറഞ്ഞ ഭ്രമണപഥങ്ങള്‍. അതായത് ശരാശരി രണ്ടായിരം കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഭ്രമണപഥങ്ങളെയാണ് ലോ എര്‍ത്ത് ഓര്‍ബിറ്റ് എന്ന് വിളിക്കുക.
കൂടുതലും വാര്‍ത്താ വിനിമയ, ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളാണ് ഇത്തരം ഭ്രമണപഥങ്ങളില്‍ ഭൂമിയെ ചുറ്റുക. ഇവയിലെ ഉപഗ്രഹങ്ങള്‍ക്ക് വേഗം കൂടുതലാണ്. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളെ ചാര പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. ശത്രുരാജ്യങ്ങളിലെ പ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനും വിവരങ്ങള്‍ ശേഖരിക്കാനും ഇവ ഉപയോഗിക്കാറുണ്ട്. ഭൂമിയോട് വളരെ അടുത്തായതിനാല്‍ ഇൗ ദൗത്യങ്ങള്‍ എളുപ്പവുമാണ്.
മാത്രമല്ല എല്‍ഇഒ യില്‍ കറങ്ങുന്ന ഉപഗ്രഹങ്ങള്‍ താരതമ്യേന ചെറുതായിരിക്കും. ഇത്തരം ഉപഗ്രഹങ്ങളെ മിസൈല്‍ അയച്ച് തകര്‍ക്കാനുള്ള ശേഷി കൈവരിക്കാനുള്ള പദ്ധതിയാണ് മിഷന് ശക്തി.
ഡോ. എപിജെ അബ്ദുള്‍ കലാം ദ്വീപിലെ (വീലര്‍ ഐലന്റ്) വിക്ഷേപണത്തറയില്‍ നിന്നായിരുന്നു മിഷന് ശക്തിയുടെ വിജയകരമായ പരീക്ഷണം. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)യാണ് മിസൈല്‍ വികസിപ്പിച്ചതും വിജയകരമായി പരീക്ഷിച്ചതും. ഇന്ത്യയുടെ നിലവിലുള്ള ഒരു ഉപഗ്രഹമാണ് പുതിയ മിസൈല്‍ തകര്‍ത്തത്. പരീക്ഷണം കിറുകൃത്യമായിരുന്നു.
ഇതുവഴി ഉപഗ്രഹങ്ങളെ അതിന്റെ ഭ്രമണപഥത്തില്‍ ചെന്ന് തകര്‍ക്കാനുള്ള ശേഷിയാണ് നാം നേടിയത്. അതും പൂര്‍ണമായും സ്വന്തമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്. നാം സ്വന്തമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈല്‍ തന്നെയാണ് ഉപയോഗിച്ചത്. തകര്‍ന്ന ഉപഗ്രഹത്തിന്റെയും മിസൈലിന്റെയും അവശിഷ്ടങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അന്തരീക്ഷത്തില്‍ കടന്ന് ഘര്‍ഷണം മൂലം കത്തിയമരും. അതിനാല്‍ അവശിഷ്ടങ്ങള്‍ ഭീഷണിയായി ശൂന്യാകാശത്ത് ഉണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: