ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് മിഷന് ശക്തി പ്രഖ്യാപനം നടത്തിയത് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ നല്കുന്ന സൂചന. ദേശസുരക്ഷയും ദുരന്തനിവാരണ പ്രവര്‍ത്തനവും പെരുമാറ്റച്ചട്ടലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നു. സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
ഐഎസ്ആര്‍ഒയുടെ ഏറ്റവും ഉയര്‍ന്ന അധികാരി പ്രധാനമന്ത്രിയാണ്. ബഹിരാകാശ മന്ത്രാലയം പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വരുന്നതുമാണ്. സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്രക്യാബിനറ്റ് സമിതി യോഗം ചേര്‍ന്ന ശേഷം പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ കീഴില്‍ വരില്ലെന്നും കമ്മീഷന് വ്യക്തമാക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണ വിജയം ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ വിലയിരുത്തല്‍. പരീക്ഷണത്തിന് യുപിഎ കാലത്ത് അനുമതി നിഷേധിച്ചിരുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന്റെ വിജയമാണ് എസാറ്റ് മിസൈല്‍ പരീക്ഷണ വിജയമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും പത്രസമ്മേളനത്തില്‍ പറഞ്ഞു. എ സാറ്റ് മിസൈല്‍ പരീക്ഷണ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെയും നേതൃത്വത്തെയും അഭിനന്ദിക്കുന്നതായി ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: