മിഷന് ശക്തിയില്‍ നമുക്ക് ആഹ്ലാദിക്കാം… അഭിമാനിക്കാം.
ഒരു സാറ്റലൈറ്റ് വെടിവെച്ചു വീഴ്ത്തിയത് ഇത്ര ആഘോഷിക്കാനുണ്ടോ എന്ന് സംശയിക്കാം. ഉണ്ട്, തീര്‍ച്ചയായും ഉണ്ട്. ലോ എര്‍ത്ത് സാറ്റലൈറ്റ് ആകുമ്പോള്‍ പ്രത്യേകിച്ചും.
കൃത്രിമ ഉപഗ്രഹങ്ങളുടെ വേഗത അതിന്റെ ഭ്രമണപഥങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഉയരം കൂടുംതോറും ഭ്രമണ വേഗത കുറയും. അങ്ങനെ ഉയര്‍ന്നുയര്‍ന്ന് 36,500 കിലോമീറ്റര്‍ അകലെയാകുമ്പോഴാണ് ഓര്‍ബിറ്റല്‍ വേഗതയും ഭൂമിയുടെ സ്വയംഭ്രമണ വേഗതയും ഒരേ നിലയിലാകുന്നത്. ഇന്‍സാറ്റ് പോലുള്ള കമ്യൂണിക്കേഷന്‍ സാറ്റലൈറ്റുകള്‍ സ്ഥാപിക്കുന്നത് ഇവിടെയാണ്.
അതായത്, മുന്നൂറു കിലോമീറ്റര്‍ ഉയരത്തില്‍ ഉപഗ്രഹത്തിനു മിന്നല്‍ വേഗമാണ്; മണിക്കൂറില്‍ 8000 കിലോമീറ്ററോളം. തെളിഞ്ഞ
ആകാശമുള്ള രാത്രികളില്‍ നക്ഷത്രങ്ങള്‍ ചലിക്കുന്നത് പോലെ കണ്ടിട്ടില്ലേ. അത് ഇപ്പറഞ്ഞ ലോ എര്‍ത്ത് ഉപഗ്രഹങ്ങളാണ്. മുപ്പതിനായിരം അടി മുകളില്‍, 700 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന വിമാനത്തിന്റെ എത്രയോ ഇരട്ടി വേഗത ആ നക്ഷത്ര ചലനങ്ങള്‍ക്ക് തോന്നാറുണ്ട്. അപ്പോള്‍ മുന്നൂറ് കിലോമീറ്റര്‍ ഉയരത്തില്‍ അതിനെത്ര വെലോസിറ്റി ഉണ്ടാകും എന്ന് ഊഹിക്കാമല്ലോ.
ചാര ഉപഗ്രഹങ്ങളും റിമോട്ട് സെന്‍സിങ് ഉപഗ്രഹങ്ങളും പോകുന്നത് ഈ ഉയരത്തിലാണ്. അവിടെനിന്നേ ഭൂമിയുടെ തെളിഞ്ഞ ചിത്രങ്ങള്‍ ലഭിക്കൂ. ചാര ഉപഗ്രഹങ്ങള്‍ ഉണ്ടാക്കുന്ന സുരക്ഷാ ഭീഷണി വളരെ വലുതാണ്. ഭൂമിയില്‍ കിടക്കുന്ന ഒരു ഫുട്ബോളിന്റെ വരെ വ്യക്തമായ ചിത്രങ്ങള്‍ എടുക്കാന്‍ അവയ്ക്ക് കഴിയും. 1993ലെ നമ്മുടെ അണുപരീക്ഷണ ശ്രമങ്ങള്‍ പരാജയപ്പെട്ടതും അങ്ങനെയാണ്. അതുകൊണ്ടുതന്നെ ചാര ഉപഗ്രഹങ്ങളെ പ്രതിരോധിക്കുക എന്നത് രാജ്യ സുരക്ഷയുടെ കാര്യത്തില്‍ വളരെ പ്രധാനമാണ്. ഇന്ത്യ പോലൊരു വിശാലമായ രാജ്യത്തിന് മുകളില്‍ ഉപഗ്രഹങ്ങള്‍ക്ക് ഏറെ നേരം നില്‍ക്കാനുമാകും.
പക്ഷേ, ആദ്യം പറഞ്ഞതുപോലെ ഇവയുടെ വേഗത തന്നെയാണ് പ്രശ്നവും. മുന്നൂറു കിലോമീറ്റര്‍ ഉയരത്തില്‍, മിന്നല്‍ വേഗത്തില്‍ പോകുന്ന, ഏതാനും മീറ്റര്‍ മാത്രം വലുപ്പമുള്ള ഒരു വസ്തുവിനെ വീഴ്ത്തുക എന്നത് അതികഠിനമാണ്. മഹാസമുദ്രത്തില്‍ ഒരു പരല്‍ മീനിനെ പിടിക്കാം, വൈക്കോല്‍ കൂനയില്‍ നിന്നും സൂചി കണ്ടെത്താം. അതിനേക്കാര്‍ നൂറുമടങ്ങ് പ്രയാസമാണിത്.
1960കളില്‍ ബഹിരാകാശത്ത് ആണവ സ്ഫോടനം നടത്തി സമീപത്തുള്ള ഉപഗ്രഹങ്ങളെ നശിപ്പിക്കുന്ന പദ്ധതി അമേരിക്കയും റഷ്യയും ആവിഷ്കരിച്ചെങ്കിലും നടപ്പാക്കിയില്ല. അന്നൊന്നും ചാര ഉപഗ്രഹങ്ങള്‍ ഇല്ലായിരുന്നു. ചാര ഉപഗ്രഹങ്ങള്‍ സജീവമായ എണ്‍പതുകളില്‍, അണുപരീക്ഷണം ഭൂമിക്കടിയില്‍ മാത്രം എന്ന നിബന്ധനയും വന്നു. അപ്പോഴാണ് എസാറ്റ് അഥവാ ആന്റി സാറ്റലൈറ്റ് മിസൈല്‍ എന്ന ആശയം വരുന്നത്.
ഏറെക്കാലത്തെ ഗവേഷണങ്ങളിലൂടെ അമേരിക്കയും റഷ്യയും, എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി ഇത് വികസിപ്പിച്ച് പരീക്ഷിച്ചു. 2007ല്‍, പ്രവര്‍ത്തനരഹിതമായ സ്വന്തം ഉപഗ്രഹത്തെ വീഴ്ത്തി ചൈനയും ഈ ശേഷി കൈവരിച്ചു. 2010ല്‍ ഭാരതം ഈ പദ്ധതി പ്രഖ്യാപിച്ചു. ഇപ്പോള്‍ പരീക്ഷിച്ചു, വിജയിച്ചു. ഇനി ഇന്ത്യക്കു മുകളില്‍ ചാരക്കണ്ണുകള്‍ പറത്താന്‍ ശത്രു നൂറുവട്ടം ചിന്തിക്കും എന്നുറപ്പാണ്.
നാഴികക്കല്ല്: രാഷ്ട്രപതി
ഉപഗ്രഹ വേധ മിസൈലിന്റെ വിജയകരമായ പരീക്ഷണത്തെ അഭിമാനത്തോടെ സ്വാഗതം ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇത് മിസൈല്‍ പദ്ധതിയിലെ നാഴികക്കല്ലാണ്. ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനം. അദ്ദേഹം തുടര്‍ന്നു.
രാജ്യസുരക്ഷയ്ക്ക്മു ന്‍തൂക്കം: ജെയ്റ്റ്ലി
രാജ്യസുരക്ഷയ്ക്കാണ് എന്‍ഡിഎ മുന്‍തൂക്കം നല്‍കുന്നതെന്നതിന് ഉത്തമ ഉദാഹരണമാണ് ഉപഗ്രഹവേധ മിസൈലിന്റെ വിജയകരമായ പരീക്ഷണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചു. ഇത് നൂറു ശതമാനം ഇന്ത്യയുടെ മാത്രം നേട്ടമാണ്. ശാസ്ത്രജ്ഞര്‍ക്ക് അഭിവാദ്യം.
വിമര്‍ശിച്ച് പാക്കിസ്ഥാനും ചൈനയും
ന്യൂദല്‍ഹി: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തില്‍ പാക്കിസ്ഥാനും ചൈനയ്ക്കും ആശങ്കയും അസ്വസ്ഥതയും. ശൂന്യാകാശത്തും ഇന്ത്യ സൈനിക ഭീഷണി ഉയര്‍ത്തുകയാണെന്നാണ് പാക്കിസ്ഥാന്റെ പ്രതികരണം. മനുഷ്യരാശിയുടെ പൊതുസ്വത്താണ് ബഹിരാകാശം. ഈ മേഖല സൈനികവല്‍ക്കരിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം ഓരോ രാജ്യത്തിനുമുണ്ട്. ബഹിരാകാശത്തെ സൈനികവല്‍ക്കരിക്കാനുള്ള നീക്കത്തെ ഇതര രാജ്യങ്ങള്‍ എതിര്‍ക്കണം. ഇന്ത്യയുടെ പേര് പരാമര്‍ശിക്കാതെ പാക്കിസ്ഥാന് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ബഹിരാകാശത്തിന്റെ ശാന്തതയും സമാധാനവും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ രാജ്യങ്ങളും തയാറാകുമെന്നാണ് പ്രതീക്ഷ, ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
തെര.കമ്മീഷന് യെച്ചൂരിയുടെ കത്ത്
പ്രധാനമന്ത്രി നേരന്ദ്ര മോദി, ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ നേട്ടത്തിന് രാഷ്ട്രീയ നിറംനല്‍കുന്നതും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതും തടയണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് കത്തെഴുതിയത്. മായാവതി, മമതാ ബാനര്‍ജി തുടങ്ങിയവരും കമ്മീഷനോട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: