അന്തര്‍ ദേശീയ ബഹിരാകാശ നിയമങ്ങളുടെ അടിത്തറയാണ് ”ഔട്ടര്‍ സ്പേസ് ട്രീറ്റി”. 1967 ല്‍ അമേരിക്ക, ബ്രിട്ടന്, സോവിയറ്റ് യൂണിയന് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് ഈ കരാര്‍ പ്രവര്‍ത്തികമാക്കിയത്. ഇപ്പോള്‍ നൂറിലേറെ രാജ്യങ്ങള്‍ കരാറില്‍ അംഗങ്ങളാണ്. ബഹിരാകാശത്തു വന്‍ വിനാശ ശക്തിയുള്ള ആയുധങ്ങള്‍ വിന്യസിക്കുന്നത് നിയമപരമായി തടഞ്ഞിട്ടുണ്ട് ഈ കരാര്‍. പക്ഷെ എന്തൊക്കെ ആയുധങ്ങളെയാണ് ഈ നിയമം തടയുന്നത് എന്ന് ഇന്നും കൃത്യമായി നിര്‍വചിച്ചിട്ടില്ല.
അതിനാല്‍ ഉപഗ്രഹവേധ മിസൈലുകള്‍ കരാറിന്റെ പരിധിയില്‍ വരുമോ എന്നതിനെച്ചൊല്ലിയും അവ്യക്തതയുണ്ട്. അമേരിക്കയ്ക്കും റഷ്യക്കുമാണ് ഇപ്പോള്‍ സുവ്യക്തമായ ഉപഗ്രഹവേധ മിസൈല്‍ സംവിധാനങ്ങള്‍ ഉള്ളത്.
ചൈന ഇത്തരം മിസൈലുകള്‍ പരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയും, ഇസ്രയേലും ഉപഗ്രഹ വേധ മിസൈലുകള്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള മിസൈലുകള്‍ ആര്‍ജിക്കാനുള്ള പദ്ധതികള്‍ തുടരുന്നുണ്ടായിരുന്നു. നിലവിലുള്ള ഉപഗ്രഹ വേധ മിസൈലുകള്‍ എല്ലാം താഴ്ന്ന ഓര്‍ബിറ്റില്‍ ഭൂമിയെ വലംവയ്ക്കുന്ന ഉപഗ്രഹങ്ങള്‍ക്ക് എതിരേയുള്ളതാണ്. മിക്ക സൈനിക ഉപഗ്രഹങ്ങളും താഴ്ന്ന ഓര്‍ബിറ്റിലാണ് ഭൂമിയെ വലംവയ്ക്കുന്നത്.
അമേരിക്കയുടെ എഎസ്എം 135
ഉപഗ്രഹങ്ങളുടെ കാലം മുതല്‍ തന്നെ ഉപഗ്രഹ വേധമിസൈലുകളുടെ കാലവും തുടങ്ങുന്നു. അമേരിക്ക അവരുടെ ആദ്യ ഉപഗ്രഹ വേധ മിസൈലില്‍ ഹൈഡ്രജന്‍ ബോംബുകളാണ് ഉപയോഗിച്ചിരുന്നത്. കൃത്യത കുറവായതുകൊണ്ടാണ് ഇത്തരം മിസൈലുകളില്‍ ഹൈഡ്രജന്‍ ബോംബുകള്‍ ഉപയോഗിക്കേണ്ടി വന്നത്. കൂടുതല്‍ കൃത്യതയാര്‍ന്ന മിസൈലുകള്‍ രംഗ പ്രവേശനം ചെയ്തതോടുകൂടി ആണവ പോര്‍മുനകളുടെ ആവശ്യം ഇല്ലാതായി. പിന്നീടുവന്ന എഎസ്എം 135 മിസൈലുകള്‍ യുദ്ധ വിമാനങ്ങളില്‍നിന്നു തൊടുക്കാവുന്നതും ഉപഗ്രഹങ്ങളെ നേരിട്ട് ഇടിച്ചു തകര്‍ക്കുന്നവയും ആയിരുന്നു. മിസൈലിന്റെ ഗതിക ഊര്‍ജം മാത്രമാണ് ഇവിടെ ഉപഗ്രഹത്തെ തകര്‍ക്കുന്നത് . പ്രത്യേകം പോര്‍മുന ഇല്ലാത്തതിനാല്‍ ഇവ ഔട്ടര്‍ സ്പേസ് ട്രീറ്റിയുടെ പരിധിയില്‍ വരില്ല എന്നാണ് അമേരിക്ക വാദിക്കുന്നത്. 2009ല്‍ എസ്എം-3 മിസൈല്‍ ഉപയോഗിച്ച് ഒരു ചാര ഉപഗ്രഹം തകര്‍ത്തെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നു.
റഷ്യയുടെ മിസൈലുകള്‍ രഹസ്യം
സൈക്ലോണ്‍-2 മിസൈലിനെ ആധാരമാക്കിയുള്ളതായിരുന്നു ആദ്യ സോവിയറ്റ് ഉപഗ്രഹ വേധ മിസൈല്‍ സംവിധാനം. ആദ്യ ഉപഗ്രഹ വേധമിസൈല്‍ പരീക്ഷണം
ഈ മിസൈല്‍ ഉപയോഗിച്ച് റഷ്യ നടത്തിയത് 1970 ല്‍. സോവിയറ്റ് യൂണിയന് രഹസ്യമായി ഉപഗ്രഹവേധ മിസൈലുകളുടെ ഒരു ശ്രേണി തന്നെ നിര്‍മിച്ചിരുന്നു. മിഗ്- 31 പോര്‍വിമാനത്തില്‍ നിന്നും തൊടുക്കാവുന്ന ഉപഗ്രഹ വേധ മിസൈലുകള്‍ അവര്ക്കുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. പിഎല്‍ 19 ന്യുഡോള് ആണ് ഏറ്റവും നൂതനമായ റഷ്യന്‍ ഉപഗ്രഹ വേധ മിസൈല്‍ ആയി കരുതപ്പെടുന്നത്.
ഇസ്രയേലിന്റെ ആന്റി ബാലിസ്റ്റിക് മിസൈല്‍ ആയ ആരോ-3 ന് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ചൈന 2007-ല്‍ ഒരു ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷിച്ചിരുന്നു.
ചൈനയ്ക്കു ശേഷം പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ്
ന്യൂദല്‍ഹി: ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ചൈന വിജയകരമാക്കി പന്ത്രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയുടെ ശാസ്ത്രജ്ഞന്മാര് ഈ നേട്ടം കൈവരിക്കുന്നത്. ലോ എര്‍ത്ത് ഓര്‍ബിറ്റിലൂടെ സഞ്ചരിച്ചിരുന്ന ഉപഗ്രഹത്തെ മിസൈല്‍ അയച്ചു വീഴ്ത്തിയാണ് ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞര്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമ്പോള്‍ അത് കാലങ്ങളുടെ പരിശ്രമത്തിന്റെ വിജയം. പിന്നെ ഭരണകൂടത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ കരുത്തും.
2012 മുതല്‍ ഇന്ത്യയുടെ ശാസ്ത്രജ്ഞര്‍ ഈ പരീക്ഷണത്തിനു പിന്നാലെയായിരുന്നു. എന്നാല്‍ തയാറെടുപ്പുകള്‍ പ്രയോഗിച്ചു പരീക്ഷിക്കാനുള്ള അനുമതി നല്‍കിയത് ഇപ്പോള്‍. അവസരം നന്നായി വിനിയോഗിച്ച ഡിആര്‍ഡിഒയുടെ ശാസ്ത്രജ്ഞര്‍ ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.
ഡിആര്‍ഡിഒയുടെ ദീര്‍ഘ ദൂര ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ തുടര്‍ച്ചയാണ് മിഷന് ശക്തിയുടെ വിജയമെന്ന് ഡിആര്‍ഡിഒ മുന്‍ മേധാവി അവിനാഷ് ചന്ദര്‍ പറയുന്നു. ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹത്തെ മിസൈല്‍ അയച്ചു വീഴ്ത്താനുള്ള ശ്രമത്തിന് നിരവധി വെല്ലുവിളികളുണ്ട്. ഇപ്പോള്‍ അതെല്ലാം തരണം ചെയ്യാന്‍ കഴിഞ്ഞിരിക്കുന്നു. ഡിആര്‍ഡിഒയുടെ ചരിത്രത്തിലേയും വളരെ നിര്‍ണായകമായ ഘട്ടമാണിത്, ചന്ദര്‍ പറഞ്ഞു.
കൈനറ്റിക് കില്‍
മിഷന് ശക്തിയുടെ വിശദാംശങ്ങളില്‍ കേട്ട പ്രധാനപ്പെട്ട സാങ്കേതിക വാക്കാണ് കൈനറ്റക് കില്‍. സംശയമുള്ള ഉപഗ്രഹത്തിനു നേരേ അയക്കുന്ന മിസൈലിന്റെ ആക്രമണത്തിലെ അവസാന ഘട്ടത്തിലാണ് കൈനറ്റിക് കില്‍ വെഹിക്കിള്‍ വരുന്നത്. മിസൈലില്‍ നിന്ന് വേര്‍പെട്ട് ഉപഗ്രഹത്തില്‍ പതിക്കുന്ന ആയുധമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: