ന്യൂദല്‍ഹി: അതീവ ദുഷ്ക്കരമായ ദൗത്യമായിരുന്നു മിഷന് ശക്തിയെന്നും എ സാറ്റ് മിസൈല്‍ വിക്ഷേപിച്ച് മൂന്നാം മിനിറ്റില്‍ തന്നെ വിജയകരമായി ലക്ഷ്യം ഭേദിച്ചതായും പ്രധാനമന്ത്രി ഇന്നലെ ഉച്ചയ്ക്ക് 12.10ന് പ്രഖ്യാപിച്ചു. ഐഎസ്ആര്‍ഒയുടെ ഏറ്റവും ഉയര്‍ന്ന അധികാരി കൂടിയായ പ്രധാനമന്ത്രി നേരിട്ട് നടത്തിയ പ്രഖ്യാപനം ലോകരാജ്യങ്ങളെല്ലാം ഏറെ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്.
ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചതായി മോദി പറഞ്ഞു. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം രാജ്യം അല്‍പ്പം മുമ്പ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ലോകത്ത് ഈ ശേഷി കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ ഉയര്‍ന്നിരിക്കുന്നു. ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലുപയോഗിച്ചാണ് ഉപഗ്രഹം തകര്‍ത്തത്. മുന്നൂറു കിലോമീറ്റര്‍ ഉയരത്തില്‍ അന്തരീക്ഷത്തിലുണ്ടായിരുന്ന ഉപഗ്രഹത്തെ വിക്ഷേപിച്ച് മൂന്നാംമിനിറ്റില്ത്തന്നെ മിസൈല്‍ തകര്‍ത്തു. മിഷന് ശക്തിയുടെ വിജയത്തോടെ ബഹിരാകാശ രംഗത്തെ വലിയ ശക്തിയായി ഇന്ത്യ ഉയര്‍ന്നിരിക്കുന്നു. ഇതിനായി പരിശ്രമിച്ച എല്ലാ ശാസ്ത്രജ്ഞര്‍ക്കും രാജ്യത്തിന്റെ അഭിനന്ദനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഒരു രാജ്യത്തിനെതിരെയും മിസൈല്‍ ഉപയോഗിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള പ്രതിരോധ നീക്കം മാത്രമാണിത്. യാതൊരു അന്താരാഷ്ട്ര കരാറുകളുടേയും ലംഘനമല്ല ഇന്ത്യ നടത്തിയ പരീക്ഷണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും രാജ്യത്തിനെതിരായ നീക്കമല്ല ഇതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ ശക്തി ഏതെങ്കിലും രാജ്യത്തിന് എതിരെ ഉപയോഗിക്കാനുള്ളതല്ല. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന സാങ്കേതിക വിദ്യകളുടെ കടന്നുവരവിനെ പ്രതിരോധിക്കാനുള്ള ശ്രമമാണ് ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: