പാര്‍മ: ഇറ്റലിക്ക് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം. ലീച്ചന്സ്റ്റീനെ അവര്‍ മടക്കമില്ലാത്ത ആറുഗോളുകള്‍ക്ക് അടിച്ചിട്ടു. മുപ്പത്തിയാറുകാരനായ ഫാബിയോ ക്വാളിയേറല്ലയുടെ ഇരട്ട ഗോളാണ് അസൂറികള്‍ക്ക് അനായാസ വിജയമൊരുക്കിയത്. ഇറ്റലിക്കുവേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയതാരമാണ് ഫാബിയോ. 2008 ല്‍ മുപ്പത്തിയഞ്ചുകാരനായ ക്രിസ്റ്റിയന്‍ പനുസി കുറിച്ച റെക്കോഡാണ് തകര്‍ന്നത്.
തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയ ഇറ്റലി ഇതോടെ ഗ്രൂപ്പ് ജെ യില്‍ ആറു പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തില്‍ ഇറ്റലി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫിന്‍ലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു.
ഗ്രൂപ്പ് ജെ യിലെ മറ്റൊരു മത്സരത്തില്‍ രണ്ട് ഗോളിന്റെ ലീഡ് കളഞ്ഞുകുളിച്ച ബോസ്നിയ ഗ്രീസുമായി സമനില (2-2) പിടിച്ചു. നാലു പോയിന്റു വീതം നേടിയ ബോസ്നിയയും ഗ്രീസും ഇറ്റലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.
ഫാബിയോ ക്വാളിയേറല്ല പെനാല്‍റ്റിയിലൂടെയാണ് രണ്ട് ഗോളുകളും നേടിയത്. 35-ാം മിനിറ്റിലും ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലുമാണ് ഗോള്‍ കുറിച്ചത്.
സ്റ്റെഫാനോ സെന്‍സി, മാര്‍ക്കോ വെറാറ്റി, കീന്‍, ലീയനാര്‍ഡോ പാവലോട്ടി എന്നിവര്‍ ഓരോ ഗോള്‍ നേടി.
ഫിന്‍ലന്‍ഡിനെ തോല്‍പ്പിച്ച ടീമില്‍ ഏഴു മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് മന്‍സിനി ഇറ്റലിയെ കളത്തിലിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: