തിരുവനന്തപുരം: സംസ്ഥാന പോലീസ് ആസ്ഥാനത്തിന് മുകളില്‍ ഉള്‍പ്പെടെ ഡ്രോണുകള്‍ പറന്നതോടെ കര്‍ശന നിര്‍ദേശവുമായി പോലീസ്. നിരോധിതമേഖലകളില്‍ ഡ്രോണ്‍ അനുവദനീയമല്ലെന്നും കേന്ദ്ര നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പോലീസ് വ്യക്തമാക്കി.
250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകള്‍ക്ക് ഡയറക്ററര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ആവശ്യമാണ്. 15 മീറ്റര്‍ വരെ പറക്കുന്ന 250 ഗ്രാമില്‍ താഴെ ഭാരമുള്ള ഡ്രോണുകള്‍ക്ക് ഈ നമ്പര്‍ ആവശ്യമില്ല. ഡ്രോണുകള്‍ വാങ്ങുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ എക്വിപ്മെന്റ് ടൈപ്പ് അനുമതി വാങ്ങണം. 250 ഗ്രാമിനും രണ്ടു കിലോഗ്രാമിനും ഇടയ്ക്ക് ഭാരമുള്ള ഡ്രോണുകള്‍ പറത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പ് അക്കാര്യം ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഡ്രോണുകള്‍ പറത്തുന്നത് സാധാരണഗതിയില്‍ പകല്‍ മാത്രമാകണം.
സിവില്‍, ഡിഫന്‍സ്, സ്വകാര്യ വിമാനത്താവളങ്ങളുടെ മൂന്നു കിലോമീറ്റര്‍ പരിധി, സ്ഥിരമോ താത്കാലികമോ ആയി നിരോധനമുള്ള മേഖലകള്‍, തീരത്തുനിന്ന് കടലിലേക്ക് 500 മീറ്റര്‍, സൈനികസ്ഥാപനങ്ങളുടെയും സംസ്ഥാന സെക്രട്ടേറിയറ്റുകളുടെയും മൂന്നു കിലോമീറ്റര്‍ പരിധി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടിഫൈ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ രണ്ടു കിലോമീറ്റര്‍ പരിധി എന്നിവിടങ്ങളിലും സഞ്ചരിക്കുന്ന വാഹനങ്ങളിലിരുന്നും ഡ്രോണുകള്‍ പറത്താന്‍ പാടില്ല. ഒരുകൂട്ടം ആളുകള്‍ക്കു മുകളിലോ പൊതുസ്ഥലങ്ങളിലോ ജനം നിറഞ്ഞ സ്റ്റേഡിയങ്ങളിലോ അനുവാദമില്ലാതെ ഡ്രോണുകള്‍ പറത്താന്‍ പാടിലെന്നും പോലീസ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: