കണ്ണൂര്‍: മാമാനിക്കുന്നിലമ്മയുടെ അനുഗ്രഹം വാങ്ങിയും ജന്മനാട്ടിലെ ഗതകാല സൗഹൃദങ്ങള്‍ പുതുക്കിയും ആവേശമായി സി.കെ.പിയുടെ ഇരിക്കൂര്‍ മണ്ഡലം പര്യടനം. ഇന്നലെ രാവിലെ 9.30 ഓടെ മണ്ഡലത്തിലെ സി.കെ.പിയുടെ പര്യടനം മാമാനിക്കുന്ന് മഹാ ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തിക്കൊണ്ടാണ് ആരംഭിച്ചത്. ക്ഷേത്രം ജീവനക്കാരോടും ദര്‍ശനത്തിനെത്തിയ ഭക്തരോടും വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ജന്മനാടായ ശ്രീകണ്ഠാപുരത്തേക്ക് തിരിച്ച സികെപി കണിയാര്‍വയലില്‍ ഇറങ്ങി വോട്ട് ചോദിച്ചു. അദ്ദേഹത്തിന്റെ ജന്മനാടായ ശ്രീകണ്ഠാപുരം ടൗണിലെത്തിയ സി.കെപിക്ക് ആവേശ്വോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്.
പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത സ്വന്തം നാട്ടുകാരുടെ സികെപിയെന്ന പപ്പേട്ടനെ കണ്ടവരെല്ലാം ഹസ്തദാനം ചെയ്തും കൂപ്പുകൈകളോടെയും ആലിഗനം ചെയ്തും സ്വീകരിച്ചു. പഴയ തലമുറയില്‍പ്പെട്ടവരും പുതുതലമുറയില്‍പ്പെട്ടവരുമായ നാട്ടുകാരോട് കുശലാന്വേഷണങ്ങള്‍ നടത്തിയും വീട്ടുകാര്യങ്ങള്‍ ചോദിച്ചും ഗതകാല സ്മരണകള്‍ പുതുക്കിയും അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചു. കുട്ടിക്കാലം കഴിച്ചു കൂട്ടിയ സ്വന്തം നാടായ കോട്ടൂര്‍ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ശ്രീകണ്ഠാപുരം പട്ടണത്തില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി വോട്ടഭ്യര്‍ത്ഥനയുമായി ആദ്യമായി എത്തിച്ചേരാന്‍ സാധിച്ചതില്‍ തനിക്കുളള സന്തോഷം നാട്ടുകാരോട് പങ്കുവെച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങളും വീണ്ടും മോദി അധികാരത്തിലെത്തേണ്ട ആവശ്യകതയും ബോധ്യപ്പെടുത്തിക്കൊണ്ട് ശ്രീകണ്ഠാപുരം മുന്‍സിപ്പല്‍ ഓഫീസ്, വിവിധ ബാങ്കുകള്‍, കെഎസ്എഫ്ഇ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച സികെപി ശ്രീകണ്ഠാപുരത്ത് നടക്കുന്ന വര്‍ക്ക്ഷോപ്പ് അസോസിയേഷന് ഏരിയാ സമ്മേളനത്തില്‍ സംബന്ധിച്ച് സമ്മേളന പ്രതിനിധികളോട് വോട്ടഭ്യര്‍ത്ഥിച്ചു.
തുടര്‍ന്ന് പരിപ്പായിയിലും ചെങ്ങളായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന സപ്താഹ യഞ്ജവേദിയിലെത്തി യഞ്ജാചാര്യനില് നിന്നും പ്രസാദം സ്വീകരിച്ച് പരിപാടിയില്‍ സംബന്ധിച്ച നൂറുകണക്കിന് അമ്മമാരോടും ഭക്തജനങ്ങളോടും താമരയടയാളത്തില്‍ വോട്ട് ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് അടുത്ത സ്വീകരണ സ്ഥലത്തേക്ക് നീങ്ങി. കാവുമ്പായി സമര നായകനായിരുന്ന എം.സി.രയരപ്പന്റെ മകളും ബിജെപി അനുഭാവിയുമായ പുഷ്പയുടെ വീട്ടിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കാഞ്ഞിരങ്ങാട് ക്ഷേത്രം, ഏരുവേശ്ശി മുത്തപ്പ ജന്മസ്ഥാനം, പാടിക്കുറ്റി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം പൂപ്പറമ്പിലെത്തിയ സ്ഥാനാര്‍ത്ഥി ചിരപരിചിതരായ പഴയകാല പ്രവര്‍ത്തകരേയും പ്രദേശത്തെ അദ്ദേഹത്തിന്റെ കുടുംബ വീടുകളിലും സന്ദര്‍ശിച്ച് വോട്ട് തേടി. തുടര്‍ന്ന് ഏരുവേശി യുപി സ്ക്കൂള്, പൂപ്പറമ്പ് യുപി സ്ക്കൂള് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് അധ്യാപകരോട് വോട്ടഭ്യര്‍ത്ഥിച്ചു. വൈകുന്നേരം ഉദയഗിരി പഞ്ചായത്തിലെ ആനക്കുഴിയില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച കുടുംബ സംഗമത്തിലും തേര്‍ത്തല്ലിയില്‍ നടന്ന ബിജെപി യോഗത്തിലും പങ്കെടുത്തു. യോഗത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സംസാരിച്ചു.
ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യു, ബിജെപി മണ്ഡലം സംയോജകന്‍ ടി.ഒ.രാജേഷ്, ബേബി സുനാഗര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ടി.വി.രമേശന്, രഘുനാഥ്, മണ്ഡലം ട്രഷറര്‍ കെ.വിജയകുമാര്‍, ജഗത്ത്, മോഹനന് നിടുവാലൂര്‍, അജികുമാര്‍, രവീന്ദ്രന് പയറ്റിയാല്‍, വി.എന്‍.രവി, എം.സി.രഞ്ജിത്ത്, ഹരിദാസന്, കെ.സഹദേവന്, എ.ഗണേശന് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: