കൊച്ചി : കനത്ത ചൂടിനെ തുടര്‍ന്ന് കൊച്ചിയില്‍ പോലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു. വാഹന പരിശോധന നടത്തുകയായിരുന്ന ഭരതന് എന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനാണ് സൂര്യാഘാതമേറ്റത്. തളര്‍ന്നുവീണ ഉദ്യോഗസ്ഥനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കനത്ത ചൂടില്‍ സംസ്ഥാനത്ത് വ്യാഴാഴ്ച ഏഴുപേര്‍ക്കാണ് സൂര്യാഘാതമേറ്റത്. കോഴിക്കോട്ട് മുക്കത്ത് രണ്ട് പേര്‍ക്കും, മലപ്പുറത്ത് ജോലിക്കിടെ ഒരു എക്സൈസ് ഉദ്യോഗസ്ഥനും, മലപ്പുറം ഊരങ്ങാട്ടേരിയിലും ഇടുക്കി ഹൈറേഞ്ചിലും തിരുവനന്തപുരത്തും തൃശൂരിലും ഒരോരുത്തര്‍ക്കും ഇന്ന് സൂര്യാതപമേറ്റു.
ഇതുവരെ 14പേര്‍ക്ക് സൂര്യാഘാതമേറ്റ ആലപ്പുഴ ജില്ലയില്‍ 35 ഡിഗ്രിയാണ് ഇന്നത്തെ താപനില. ഇടുക്കിയും വയനാടും ഒഴികെയുളള ജില്ലകളില്‍ താപനില 35 ഡിഗ്രി മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ജില്ലകളിലെ സ്ഥിതിഗതികള്‍ കളക്ടര്‍മാര്‍ വിലയിരുത്തി വരികയാണ്.
അതേസമയം ശക്തമായ ചൂട് അനുഭവപ്പെടുന്ന രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയങ്ങളില്‍ വെയിലത്ത് ഇറങ്ങരുതെന്ന മുന്നറിയിപ്പ് പലരും അവഗണിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കാനുള്ള കാരണം ഇതാണ് അടുത്ത അഞ്ചു ദിവസം വരെ സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: